kothamangalam-church

ന്യൂഡൽഹി: സഭാ തർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് സി.ആർ.പി.എഫ്. ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെ സംസ്ഥാനത്തിന് അകത്തെ ക്രമസമാധാന വിഷയങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്നുമാണ് സി.ആർ.പി.എഫിന്റെ വിശദീകരണം.

സിആർപിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് കേന്ദ്രസേനയുടെ ആവശ്യം. ഇതുസംബന്ധിച്ച് സി.ആർ.പി.എഫ്. ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകി. പള്ളി സി.ആർ.പി.എഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാരും അപ്പീൽ നൽകിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു.

ജനുവരി എട്ടിന് മുൻപ് ജില്ലാ കളക്ടർ പള്ളി ഏറ്റെടുത്തില്ലെങ്കിൽ സി.ആർ.പി.എഫിനെ ഉപയോഗിക്കാനായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. സംസ്ഥാന സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ സി.ആർ.പി.എഫിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ പള്ളി ഏറ്റെടുക്കണം. സി.ആർ.പി.എഫ്. പളളിപ്പുറം ക്യാമ്പിനാകും ചുമതല. കോടതിയുത്തരവ് അഡീഷണൽ സോളിസിറ്റർ ജനറൽ സി.ആർ.പി.എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.