
മലപ്പുറം: യുവജനക്ഷേമ ബോർഡിന്റെ സ്പീക് യംഗ് പരിപാടിയിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ ഇരച്ചുകയറിയതിനെ തുടർന്ന് സംഘർഷം. അനധികൃത നിയമന വിഷയത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മലപ്പുറം ടൗൺഹാൾ അങ്കണത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. അനധികൃത നിയമന വിഷയത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞെങ്കിലും ചില പ്രവർത്തകർ പ്രതിരോധം ഭേദിച്ച് അകത്ത് കടക്കുകയായിരുന്നു. പിന്നാലെ ഡിവൈഎഫ്‌ഐ യൂത്ത് ലീഗ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും കസേരകൾ കൊണ്ട് പരസ്പരം തല്ലുമുണ്ടായി. പൊലീസ് ലാത്തി വീശി. പിന്നീട് കൂടുതൽ പൊലീസ് എത്തി യൂത്ത് ലീഗ് പ്രവർത്തകരെ ഗേറ്റിനു പുറത്താക്കി. സംഘർഷത്തിൽ പ്രവർത്തകർക്കും പൊലീസുകാർക്കും പരുക്കേറ്റു.

വീണ്ടും സംഘടിച്ച യൂത്ത് ലീഗ് പ്രവർത്തകർ ടൗൺഹാൾ ഗേറ്റിനു മുന്നിൽ പ്രതിഷേധ യോഗം നടത്തി. മുഖ്യമന്ത്രിയുടെ ഓൺലൈൻ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ വീണ്ടും ബഹളമുണ്ടായി. ഇതിനിടെ പ്രസംഗത്തിന്റെ സംപ്രേഷണവും മുടങ്ങി. ഇത് വേദിയിലും ബഹളത്തിനിടയാക്കി. രണ്ട് മിനിട്ടിന് ശേഷം വീണ്ടും പ്രസംഗം തുടർന്നു. പിന്നീട് യൂത്ത് ലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പിരിഞ്ഞുപോയി.