
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികളുമായി സർക്കാർ നടത്തിയ ചർച്ച പരാജയം. തസ്തിക സൃഷ്ടിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഉറപ്പുകിട്ടിയില്ലെന്നും, സമരം തുടരുമെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.
ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങളിൽ നാലെണ്ണം പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പു നൽകി.പ്രമോഷൻ ഒഴിവുകൾ ഉടൻ നികത്തുമെന്നതടക്കമുള്ള കാര്യങ്ങളാണ് സർക്കാർ ഉറപ്പ് നൽകിയത്. എന്നാൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചു നിന്നതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു. ഡി വൈ എഫ് ഐയുടെ മദ്ധ്യസ്ഥതയിലായിരുന്നു ചർച്ച നടത്തിയത്.
ചർച്ച പരാജയപ്പെടാൻ കാരണം ബാഹ്യ ഇടപെടലാണെന്ന് സംശയിക്കുന്നതായി ഡി വൈ എഫ് ഐ പ്രതികരിച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ പലതും അപ്രായോഗികമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. ഇന്നലെ രാത്രി 11.30ന് ആരംഭിച്ച ചർച്ച പുലർച്ചെ 1.15 വരെ തുടർന്നു. സമരക്കാരുടെ പ്രതിനിധികളായി നാലു പേരാണ് പങ്കെടുത്തത്.