krishnadas

തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭയിലും ബി ജെ പി ദേശീയ തലത്തിലും ഈ മാസം അഴിച്ചുപണിയുണ്ടാകുമെന്ന് സൂചന. രണ്ടിടത്തേക്കും കേരളത്തിൽ നിന്നുളള പ്രധാന നേതാക്കളുടെ പേരാണ് ഉയർന്നുകേൾക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് പാർട്ടിയിലും മന്ത്രിസഭയിലും കൂടുതൽ പരിഗണനയെന്നത് ബി ജെ പിയുടെ പതിവ് രീതിയാണ്. ഇതാണ് സംസ്ഥാനത്തെ നേതാക്കൾക്ക് പ്രതീക്ഷ നൽകുന്ന കാര്യം.

വി മുരളീധരൻ കേന്ദ്രമന്ത്രിസഭയിൽ തുടരാനും ഒരാൾ കൂടി മന്ത്രിസഭയിലേക്ക് എത്താനും സാദ്ധ്യതയെന്നാണ് ബി ജെ പി വൃത്തങ്ങൾ പറയുന്നത്. ഇതിൽ പ്രധാനമായും പറഞ്ഞു കേൾക്കുന്നത് മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരന്റെയും പി കെ കൃഷ്‌ണദാസിന്റെയും പേരുകളാണ്. മിസോറം ഗവർണർ പി എസ് ശ്രീധരൻപിളളയുടെ പേരും സമീപദിവസങ്ങളിൽ ഉയർന്നുവന്നിരുന്നു. പക്ഷേ കേരളത്തിലെ സംഘടനാ സംവിധാനത്തിൽ സന്തുലിതാവസ്ഥ വരണമെങ്കിൽ പി കെ കൃഷ്‌ണദാസിനും കുമ്മനം രാജശേഖരനും അർഹമായ പരിഗണന നൽകി സ്ഥാനക്കയറ്റം നൽകണമെന്ന നിർദേശം ബി ജെ പി നേതൃത്വത്തെ ആർ എസ് എസ് അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ഗവർണർ സ്ഥാനം രാജിവയ്‌പ്പിച്ച് കൊണ്ടുവന്ന കുമ്മനത്തിന് പ്രവർത്തനമേഖലയിൽ സ്ഥാനം കൊടുക്കേണ്ടതുണ്ട്. സാധാരണ, ഗവർണർ സ്ഥാനത്ത് നിന്ന് കാലാവധി കഴിഞ്ഞെത്തുന്നവർക്കു മറ്റു പാർട്ടി സ്ഥാനങ്ങൾ കൊടുക്കുന്ന കീഴ്‌വഴക്കമില്ല. എന്നാൽ പാർട്ടി പറഞ്ഞിട്ട് ഇടയ്ക്ക് രാജിവച്ചതാണെന്നതിനാൽ കുമ്മനത്തിന് ബി ജെ പി അർഹമായ പദവി നൽകുമെന്നാണ് വിവരം. ആദ്യം ദേശീയ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കഴിഞ്ഞ് മറ്റു പരിഗണനയെന്നതാവും കുമ്മനത്തിന്റെ കാര്യത്തിലുണ്ടാവുകയെന്നാണ് വിവരം.

അദ്ധ്യാപക ജോലി ഉപേക്ഷിച്ച് പതിറ്റാണ്ടുകളായി ബി ജെ പിയിൽ മുഴുവൻ സമയ പ്രവർത്തനത്തിലേക്ക് വന്ന പി കെ കൃഷ്‌ണദാസും ആർ എസ് എസിന്റെ പട്ടികയിൽ ആദ്യ പേരാണ്. ദേശീയ നിർവാഹക സമിതി സ്ഥാനത്ത് നിലനിർത്തുക, വീണ്ടും ഏതെങ്കിലും സംസ്ഥാന ചുമതലയുമായി പ്രഭാരിയായി വിടുക, കേന്ദ്രമന്ത്രി സഭയിൽ എത്തിക്കുക എന്നിങ്ങനെ സാദ്ധ്യതകളാണ് കൃഷ്‌ണദാസിനുളളത്. ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രനെ ദേശീയ നിർവാഹക സമിതിയിൽ നിലനിർത്തിയേക്കുമെന്നാണ് വിവരം.

ബി ജെ പി അതിജാഗ്രതയോടെ പ്രവർത്തിക്കുന്ന ബംഗാളിൽ നിന്നും നിലവിലുളള രണ്ട് കേന്ദ്ര മന്ത്രിമാർക്ക് പുറമേ രണ്ട് മന്ത്രിമാരെ കൂടി പരിഗണിക്കും. അസമിൽ നിന്നും കേന്ദ്രമന്ത്രിമാരുടെ എണ്ണം ഉയർത്തും. തമിഴ്നാട്ടിൽ നിന്ന് കേന്ദ്രമന്ത്രിമാരില്ലാത്തതിനാൽ അവിടെയും ബി ജെ പി നേതൃത്വത്തിൽ നിന്ന് മന്ത്രിമാരെ പരിഗണിക്കും.