cricket

ചെന്നൈ: ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്ര് പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ ഒന്നാം ദിനം ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ടോസ് നേടി ബാ‌റ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ നാലാം വിക്ക‌റ്റിൽ ഒത്തുചേർന്ന രോഹിത് ശർമ്മ - അജിങ്ക്യ രഹാനെ സഖ്യം മെച്ചപ്പെട്ട സ്‌കോറിലെത്തിച്ചു. സെഞ്ചുറി നേടിയ രോഹിത്തും (161) അർത്ഥ സെഞ്ചുറി നേടിയ രഹാനെയും (67) മികച്ച ബാ‌റ്റിംഗ് തന്നെ പുറത്തെടുത്തു. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യ ആറ് വിക്ക‌‌റ്റ് നഷ്‌ടത്തിൽ 300 റൺസ് നേടിയിട്ടുണ്ട്.

ഗിൽ-രോഹിത്ത് സഖ്യം ബാ‌റ്റിംഗ് ഓപ്പൺ ചെയ്‌ത ഇന്ന് കളി ആരംഭിച്ച് റണ്ണൊന്നും എടുക്കുന്നതിന് മുൻപ് ഓപ്പണർ ശുഭ്‌മാൻ ഗിൽ പുറത്തായി. മൂന്ന് പന്തുകൾ മാത്രം നേരിട്ട ഗില്ലിനെ ഒലി സ്‌റ്റോൺ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. തുടർന്ന് എത്തിയ പൂജാര ശ്രദ്ധയോടെ ബാ‌റ്റ് ചെയ്‌തു. എന്നാൽ സ്‌കോർ 85ൽ നിൽക്കവെ പൂജാര മടങ്ങി. തുടർന്ന് എത്തിയ നായകൻ കൊഹ്‌ലി മൊയിൻ അലിയുടെ പന്തിൽ റണ്ണൊന്നുമെടുക്കാതെ മടങ്ങി. തുടർന്ന് എത്തിയ ഉപനായകൻ രഹാനെയുമൊത്ത് രോഹിത്ത് ശർമ്മ മികച്ച കളി തന്നെ പുറത്തെടുത്തു. 310 പന്തുകൾ നേരിട്ട് ഇവർ 162 റൺസ് കൂട്ടുകെട്ടുണ്ടാക്കി.

ജാക്ക് ലീച്ചിന്റെ പന്തിൽ മൊയിൻ അലിയ്‌ക്ക് ക്യാച്ച് നൽകി മടങ്ങുമ്പോൾ 231 പന്തുകളിൽ 161 റൺസായിരുന്നു രോഹിത്ത് നേടിയത്. 18 ബൗണ്ടറികളും രണ്ട് സിക്‌സറും രോഹിത്ത് നേടി. തുടർന്ന് മൊയിൻ അലിയുടെ പന്തിൽ രഹാനെയും പുറത്തായി 149 പന്തുകളിൽ ഒൻപത് ബൗണ്ടറികൾ സഹിതം 67 റൺസാണ് രഹാനെ നേടിയത്. പിന്നാലെ അശ്വിൻ (13) പുറത്തായി. ഋഷഭ് പന്ത് 56 പന്തുകളിൽ 5 ഫോറും ഒരു സിക്‌സും സഹിതം 33 റൺസോടെയും അക്ഷർ പട്ടേൽ അഞ്ച് റൺസോടെയും ക്രീസിൽ തുടരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ജാക്ക് ലീച്ച്, മൊയീൻ അലി എന്നിവർ രണ്ടും ക്യാപ്‌റ്റൻ ജോ റൂട്ടും ഒലീ സ്‌റ്റോണും ഓരോന്നും വിക്ക‌റ്റുകൾ വീഴ്‌ത്തി.