
തിരുവനന്തപുരം: പെട്രോൾ വില വർദ്ധനയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തിൽ 90 രൂപയും ഡീസൽ വില 85 രൂപയും കവിഞ്ഞ് മുന്നേറുമ്പോൾ നട്ടംതിരിയുന്ന ജനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെറിയൊരു ഇളവുപോലും നല്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ വർദ്ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും യു.പി.എ. സർക്കാർ സബ്‌സിഡി നൽകിയതും മാതൃകയാക്കി കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇന്ധന വിലയിലെ തീവെട്ടിക്കൊള്ളയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്താരാഷ്ട്രവിപണിയിൽ യു.പി.എയുടെ കാലത്ത് ക്രൂഡോയിൽ ബാരലിന് 150 ഡോളർ വരെയായിരുന്നെങ്കിൽ ഇപ്പോഴത് 60 ഡോളറാണ്. അന്താരാഷ്ട്രവിപണിയിലെ വിലയല്ല ഇന്ധന വില നിശ്ചയിക്കുന്നതെന്ന് ഇതിൽനിന്നും വ്യക്തമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നികുതിയാണ് യഥാർത്ഥ വില്ലൻ. പെട്രോളിന്റെ അടിസ്ഥാന വില 32.27 രൂപയാണെങ്കിൽ കേന്ദ്രനികുതി 32.90 രൂപയും സംസ്ഥാന നികുതി 20.86 രൂപയുമാണ്. ഡീസലിന്റെ അടിസ്ഥാനവില 33.59 രൂപയാണെങ്കിൽ കേന്ദ്രനികുതി 31.8 രൂപയും സംസ്ഥാന നികുതി 16.08 രൂപയുമാണ്. രണ്ടു നികുതികളും കൂടി ചേർന്നാൽ അടിസ്ഥാന വിലയുടെ ഇരട്ടിയോളമാകും. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നികുതി നിരക്കാണിതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
2014ൽ പെട്രോളിന് കേന്ദ്ര നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നതാണ് ഇപ്പോൾ പതിന്മടങ്ങായി ഉയർന്നത്. ഇന്ധനവില വർദ്ധന വൻ വിലക്കയറ്റമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. യു.പി.എയുടെയും യു.ഡി.എഫിന്റെയും ഭരണകാലത്ത് കാളവണ്ടി കയറിയവരെയും നടുറോഡിൽ അടുക്കള കൂട്ടിയവരെയും ഇപ്പോൾ കാണാനില്ല. കോവിഡ് മൂലം നട്ടംതിരിയുന്ന ജനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതിയെങ്കിലും കുറച്ച് സമാശ്വാസം എത്തിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.