pc-george

കൊച്ചി: മാണി സി. കാപ്പന് പാലായിൽ വലിയ വേരൊന്നുമില്ലെന്ന് പി.സി. ജോർജ്ജ് എം.എൽ.എ. മാണി ഗ്രൂപ്പ് ഇടതു പക്ഷത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ പാലാ സീറ്റ് തരണമെന്നായിരുന്നു അവരുടെ ഡിമാന്റ്. പാലാ സീറ്റ് സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്ന് എന്തിന് നുണ പറയണമെന്ന് ചോദിച്ച പി. സി. ജോർജ് അൽപ്പം കാത്തിരുന്ന ശേഷം കാപ്പന് പാലാ സീറ്റിനെ ചൊല്ലി ബഹളം ഉണ്ടാക്കാമായിരുന്നുവെന്നും പ്രതികരിച്ചു.

എൻ.സി.പി.ക്കുള്ളിൽ ഭിന്നതയുണ്ടാക്കിയെന്നു പറഞ്ഞ് കാപ്പൻ ബഹളം വെയ്‌ക്കേണ്ട. പാലാ നിയോജക മണ്ഡലത്തിൽ എത്ര എൻ.സി.പി.ക്കാർ ഉണ്ടെന്ന് നമുക്ക് അറിയാം. ജയിച്ചതിനു ശേഷം എന്റെ ആളുകളെ ഉൾപ്പെടെ അദ്ദേഹം സ്‌നേഹത്തിൽ പിടിച്ചെടുത്തു. അങ്ങനെ കുറേ ആളുകളെ മാത്രമാണ് കാപ്പൻ ഉണ്ടാക്കിയിരിക്കുന്നത്. അതല്ലാതെ കാപ്പന് പാലായിൽ വലിയ വേരൊന്നുമില്ലെന്നും പി. സി. ജോർജ്ജ് അഭിപ്രായപ്പെട്ടു.

ദേശീയ തലത്തിൽ ശരദ് പവാറിനെയാണ് കാപ്പൻ വിശ്വസിച്ചിരുന്നത്. എന്നാൽ ശരദ് പവാർ സി.പി.എം. ഉൾപ്പെടെയുള്ള കക്ഷികളെ ഉൾപ്പെടുത്തി കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തിൽ ശരദ് പവാറിന് കേരളത്തിലെ ഇടതുപക്ഷത്തിനെതിരായി നിൽക്കാൻ കഴിയില്ല. അതുകൊണ്ട് ശരദ് പവാറിന് കാപ്പനെ ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ വരുമ്പോൾ കാപ്പന് യു.ഡി.എഫിൽ ചേരാതെ വഴിയില്ലെന്നും ജോർജ്ജ് ഒരു ചാനൽ ചർച്ചയ്ക്കിടെ പറഞ്ഞു.