
മലപ്പുറം: താൻ പുതിയ മതം കൊണ്ടുവരാൻ ഒരുങ്ങുന്നുവെന്ന് വാർത്താസമ്മേളനത്തിലൂടെ അറിയിച്ച് ദളിത് തന്ത്രിയായ ബിജു നാരായണ ശർമ്മ. ബ്രാഹ്മണ്യം അടിസ്ഥാനമാക്കിയ വ്യവസ്ഥയാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്നും ഹിന്ദു മതം ഉപേക്ഷിച്ചുകൊണ്ടാണ് താൻ 'ആദിമാർഗ മലവാര'മെന്ന് പേരിട്ടിട്ടുള്ള പുതിയ മതം രൂപീകരിക്കുന്നതെന്നും അദ്ദേഹം മലപ്പുറത്ത് വച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
പുതിയ മതം ആരോടുമുള്ള പോർവിളികളല്ലെന്നും ഇതൊരു ആവശ്യമാണെന്നും നിലനിൽക്കുന്ന വ്യവസ്ഥകളോടുള്ള വിയോജിപ്പാണെന്നും തന്ത്രി പറയുന്നു. പുതിയ മതം 'ജാതിമതമല്ലെ'ന്നും മാനവമതമാണെന്നും അതിലേക്ക് എല്ലാവർക്കും വരാമെന്നും ബിജു നാരായണ ശർമ്മ പറഞ്ഞു.
വരുന്ന ഫെബ്രുവരി പതിനാലാം തീയതിയാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ ചടങ്ങ് നടക്കുകയെന്നും അമ്പതോളം കുടുംബങ്ങളെ ചേര്‍ത്ത് ഞായറാഴ്ച വൈകിട്ട് മേലാറ്റൂരിലെ മാതൃക്കുളം ധർമ്മ രക്ഷാ ആശ്രമത്തില്‍ പുതിയ മതം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മതാചാരപ്രകാരം തങ്ങൾ രാത്രിക്കാണ് പ്രാധാന്യം നൽകുന്നതെന്നും ചടങ്ങുകളിൽ മദ്യത്തിന്റെ ഉപയോഗം ഉണ്ടാവുമെങ്കിലും മറ്റവസരങ്ങളിൽ മദ്യം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇല്ല. ബിജു നാരായണ ശർമ്മ വ്യക്തമാക്കി. ദളിത് പൂജാരിമാരെ സംഘടിപ്പിച്ച് ചാണ്ഡിക യാഗം നടത്താന്‍ ആലോചിച്ചതിന് 2017ൽ ബിജു നാരായണ ശര്‍മ്മയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു.