festival

മലപ്പുറം: ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ, വഴിപാട്, തന്ത്രി ദക്ഷിണ എന്നിവയ‌ക്ക് വേണ്ടിവരുന്ന ചിലവ് ദുർവ്യയമെന്ന് സർക്കാർ ഉത്തരവ്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച്, പുറത്തിറക്കിയ സർക്കാർ ഉത്തരവിലാണ് ഇത്തരത്തിലുള്ള വിവാദം പരാമർശം. ഉത്സവച്ചിലവ്, വഴിപാട് ചിലവ്, തന്ത്രിദക്ഷിണ എന്നിവ പരമാവധി കുറയ്‌ക്കേണ്ടതാണെന്ന് പ്രസ്‌തുത ഉത്തരവിൽ പറയുന്നുവെന്ന് ഒരു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

ക്ഷേത്രങ്ങളിലെ ചിലവ് അധികരിക്കുന്നതിനാൽ അർഹതപ്പെട്ട ശമ്പളം, കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന ക്ഷാമബത്ത എന്നിവ ക്ഷേത്രജീവനക്കാർക്ക് നൽകിവരുന്നില്ലെന്ന കാര്യം സർക്കാർ ഉത്തരവിൽ എടുത്തുപറയുന്നു. ഉത്സവവഴിപാട് ചിലവുകളും തന്ത്രിദക്ഷിണയും എസ്റ്റാബ്ലിഷ്‌മെന്റ് ചിലവായി കണക്കാക്കണമെന്നും പൊതുനിബന്ധനയിലുണ്ട്. ഈ ചിലവുകൾ വരുമാനത്തിന്റെ 50 ശതമാനത്തിൽ കൂടരുതെന്ന നിർദേശവും മുന്നോട്ടുവയ്‌ക്കുന്നു.

ഉത്സവനടത്തിപ്പ്, ഭണ്ഡാരം തുറന്ന് എണ്ണൽ തുടങ്ങിയ പ്രവൃത്തികൾ ക്ഷേത്രജീവനക്കാരുടെ ഔദ്യോഗിക ജോലിയാണെന്നും ഇവയ്ക്ക് അധികവേതനമോ അലവൻസുകളോ അനുവദിക്കരുതെന്നും സർക്കുലറിൽ പറയുന്നു. സമാന്തര കമ്മിറ്റികൾ പ്രവർത്തിച്ച് ക്ഷേത്രവരുമാനം ചോർത്തിക്കൊണ്ടുപോകുന്നത് തടയേണ്ടത് ജീവനക്കാരുടെ ബാദ്ധ്യതയാണെന്നും ഉത്തരവിലുണ്ട്.

എന്നാൽ, ക്ഷേത്രസങ്കൽപമനുസരിച്ച് വഴിപാടുകൾ, ഉത്സവങ്ങൾ എന്നിവ ഒഴിവാക്കാനാകാത്ത ആചാരവും തന്ത്രിദക്ഷിണ താന്ത്രികച്ചടങ്ങുകളുടെ ഭാഗമാണെന്നാണ് തന്ത്രി മണ്ഡലമടക്കമുള്ള സംഘടനകളുടെ വാദം. ഇവയെ ദുർവ്യയമായി കണക്കാക്കാനാവില്ലെന്നും കുറവ് വരുത്താനാവില്ലെന്നും അവർ വ്യക്തമാക്കുന്നു.