
കോട്ടയം: പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ എഴുതിച്ചേർത്ത് മാണി സി കാപ്പൻ എം എൽ എ യു ഡി എഫിന്റെ ഭാഗമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് പാലായിൽ നൽകിയ സ്വീകരണയോഗത്തിൽ കാപ്പൻ എത്തുകയായിരുന്നു. നിരവധി അനുയായികളോടൊപ്പം പാലായിൽ നടത്തിയ റോഡ് ഷോയ്ക്ക്ശേഷമാണ് കാപ്പൻ യു ഡി എഫ് വേദിയിലെത്തിയത്. ഹർഷാരവത്തോടെയും ജയ് വിളികളോടെയുമാണ് അദ്ദേഹത്തെ യു ഡി എഫ് പ്രവർത്തകർ വരവേറ്റത്. തുടർന്ന് ഷാൾ അണിയിച്ച് നേതാക്കൾ അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു. ഉമ്മൻ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി,പി ജെ ജോസഫ് തുടങ്ങിയ പ്രമുഖനേതാക്കളും വേദിയിലുണ്ടായിരുന്നു. തലയെടുപ്പുള്ള കൊമ്പനാനയെ പോലെയാണ് പാലായിലെ ജനങ്ങളുമായി മാണി സി കാപ്പൻ യു ഡി എഫ് വേദിയിലെത്തിയതെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി കാപ്പന്റെ വരവ് യു ഡി എഫിന്റെ വിജയത്തിനുള്ള നാന്ദിയാണെന്നും പറഞ്ഞു. കാപ്പനെ തിരുനക്കര കൊച്ചുകൊമ്പൻ എന്നാണ് പി.ജെ ജോസഫ് വിശേഷിപ്പിച്ചത്.
ജോസ് കെ മാണിയെ നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു കാപ്പന്റെ പ്രസംഗം. ജൂനിയർ മാൻഡ്രേക്ക് എന്നാണ് ജോസ് കെ മാണിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ജൂനിയർ മാൻഡ്രേക്ക് ആയ ജോസ് കെ മാണിയെ എൽ ഡി എഫ് സ്നേഹപൂർവം ഏറ്റെടുത്തു. അതോടെ കഷ്ടകാലം തുടങ്ങി. പിണറായി വിജയൻ ജൂനിയർ മാൻഡ്രേക്ക് സിനിമ കാണണമെന്നും അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. യു ഡി എഫ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും അദ്ദേഹം നന്ദിപറയുകയും ചെയ്തു. കഴിഞ്ഞതവണ ജയിപ്പിച്ചതിനാണ് നന്ദിപറഞ്ഞത്. പതിനാറുമാസത്തിനിടെ 462 കോടിയുടെ വികസനമാണ് പാലായിൽ ഉണ്ടാതെന്ന് പറഞ്ഞ കാപ്പൻ പാലായുടെ വികസനത്തിന് ജോസ് കെ മാണിയും വി എൻ വാസവനും എതിരുനിൽക്കുകയാണെന്നും ചരിത്രത്തിലാദ്യമായാണ് പാലായിൽ ഒരു എം എൽ എ ഓഫീസ് ഉണ്ടായതെന്നും പറഞ്ഞു.
കാപ്പൻ എൻ സി പിയിൽനിന്ന് രാജിവച്ചിരുന്നു.തന്റെ ഒപ്പമുള്ളവർ സർക്കാരിൽ നിന്ന് കിട്ടിയ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളും പാർട്ടി സ്ഥാനങ്ങളും രാജിവയ്ക്കുമെന്നും കാപ്പൻ അറിയിച്ചു. എൻ സി പി ദേശീയ നേതൃത്വം എൽ ഡി എഫിനൊപ്പമാണെന്ന് കാപ്പൻ സമ്മതിച്ചു എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മാറാതിരിക്കാൻ കഴിയില്ലെന്ന് പവാറിനെ അറിയിച്ചുവെന്നാണ് കാപ്പൻ പറയുന്നത്. എം എൽ എ സ്ഥാനം താൻ രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാർട്ടിയുടെ പ്രഖ്യാപനം നാളെയുണ്ടാവുമെന്നാണ് റിപ്പോർട്ട്