
കൊച്ചി: കോൺവെന്റിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കന്യാസ്‌ത്രീയുടെ പോസ്‌റ്റ്മോർട്ടം ഇന്ന്. കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോർട്ടം ചെയ്യുമെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു.
മൃതദേഹം കണ്ടെത്തിയത് രാത്രിയായതിനാൽ ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള തുടർനടപടികളിലേക്ക് പൊലീസ് കടന്നിരുന്നില്ല. മജിസ്റ്റീരിയൽ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു
സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിൽ കാക്കനാട് വാഴക്കാലയിലെ ഡോട്ടേഴ്സ് ഒഫ് സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസിയും, ഇടുക്കി കീരിത്തോട് സ്വദേശിനിയുമായ സിസ്റ്റർ ജെസീന തോമസ് (45) ആണ് മരിച്ചത്. മരണവിവരമറിഞ്ഞ് സിസ്റ്റർ ജസീനയുടെ ബന്ധുക്കൾ മഠത്തിലെത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ മഠത്തിൽ നിന്ന് കാണാതായ കന്യാസ്ത്രീയെ രാത്രിയോടെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇടവക വികാരിയുടെ നേതൃത്വത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ 11 വർഷമായി ഇവർ മാനസികരോഗത്തിന് ചികിത്സ തേടിവരികയായിരുന്നുവെന്നാണ് മഠം അധികൃതർ പറയുന്നത്. എന്നാൽ ജസീന മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന വിവരം അറിയില്ലെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.