
തിരുവനന്തപുരം: കെ പി സി സിയോട് പതിനാല് സീറ്റ് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നേതൃത്വം. ജില്ലയിൽ ഒരാളെന്ന നിലയിലാണ് മഹിളാ കോൺഗ്രസ് പതിന്നാല് സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പരിഗണിക്കേണ്ടവരെ മൂന്നുവിഭാഗമായി തിരിച്ച് 35 പേരുടെ പട്ടിക ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കഴിഞ്ഞയുടൻ പട്ടിക നേതൃത്വത്തിന് കൈമാറാനാണ് തീരുമാനം.
ഷാനിമോള് ഉസ്മാൻ, ബിന്ദു കൃഷ്ണ, ലതികാ സുഭാഷ് തുടങ്ങിയ നേതാക്കൾ നിർബന്ധമായും മത്സരിക്കേണ്ടവരുടെ പട്ടികയിലുണ്ട്. യുവാക്കൾക്കും വനിതകൾക്കും ഇക്കുറി ഗ്രൂപ്പ് നോക്കാതെ പരിഗണന നൽകുമെന്ന് എ ഐ സി സി തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം, പഴയതുപോലെ അവസാനനിമിഷം എല്ലാം അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക മഹിളാ കോൺഗ്രസിനുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് ഒരു വനിത പോലും വിജയിച്ചിരുന്നില്ല. ഉറപ്പുളള ഒറ്റസീറ്റ് പോലും അന്ന് തങ്ങൾക്ക് ലഭിച്ചില്ലെന്നും മഹിളാ കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പിന്നീട് അരൂർ ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ ജയിച്ചതോടെയാണ് ഒരു വനിതാ പ്രാതിനിധ്യമുണ്ടായത്.
സിറ്റിംഗ് എം എൽ എയായ ഷാനിമോൾ ഉസ്മാൻ അരൂരിൽ തന്നെ മത്സരിക്കും. ബിന്ദു കൃഷ്ണയെ കൊല്ലത്തും ലതികാ സുഭാഷിനെ ഏറ്റുമാനൂരിലും പരിഗണിക്കുന്നുണ്ട്. പത്മജാ വേണുഗോപാൽ തൃശൂരും കെ സി റോസക്കുട്ടി കൽപ്പറ്റയിലും സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കുന്നു. മുൻമന്ത്രി പി കെ ജയലക്ഷ്മിക്ക് മാനന്തവാടി നൽകണമെന്നാണ് ആവശ്യം. കെ സി ജോസഫ് മത്സരത്തിനില്ലെന്ന് പറഞ്ഞ ഇരിക്കൂറിൽ ശ്രീകണ്ഠാപുരം നഗരസഭാ അദ്ധ്യക്ഷകൂടിയായ ഡോ കെ വി. ഫിലോമിനയെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്.
കോങ്ങാട് സംവരണ സീറ്റിൽ കെ എ തുളസിയും എറണാകുളത്ത് ലാലി വിൻസന്റും സീറ്റ് പ്രതീക്ഷിക്കുന്നു. സൗമിനി ജെയിൻ, ദീപ്തി മേരി വർഗീസ്, എ ഐ സി സി. മാദ്ധ്യമവിഭാഗത്തിലെ ഡോ ഷമാ മുഹമ്മദ്, ഡോ ആരിഫ, അഡ്വ ഫാത്തിമ രോഷ്ന എന്നിവരും പരിഗണന പട്ടികയിലുണ്ട്. സുധാ കുര്യൻ (പത്തനംതിട്ട), ബിന്ദു ജയൻ (കരുനാഗപ്പളളി), ഉഷാദേവി (കോഴിക്കോട് നോർത്ത്), പത്മിനി ഗോപിനാഥ് (നിലമ്പൂർ), കെ എ ഷീബ (തരൂർ), ഡോ പി ആർ സോന (വൈക്കം), ആശാ സനൽ (തൃപ്പൂണിത്തുറ), കുഞ്ഞുമോൾ രാജു (ചെങ്ങന്നൂർ) തുടങ്ങിയ പേരുകളും കെ പി സി സിയുടെ സജീവ പരിഗണനയിലുണ്ട്.