
കൊച്ചി:വീട്ടിലെ കിടപ്പുമുറിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരട് മുസ്ളീംപള്ളിക്ക് സമീപം മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റയും ജെസിയുടെയും ഇളയ മകൾ നെഹിസ്യ (17)യെയാണ് ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വായിലും മൂക്കിലും പഞ്ഞിനിറച്ചശേഷം സെല്ലോ ടേപ്പ് ഒട്ടിച്ച് പ്ളാസ്റ്റിക് കവർ തലവഴി മൂടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കഴുത്തിൽ കയർ മുറുക്കി കെട്ടുകയും ചെയ്തിരുന്നു. രാവിലെ എഴുന്നേൽക്കാൻ വൈകിയതിനെത്തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഫൊറൻസിക് വിഭാഗത്തെ വിളിച്ചുവരുത്തി പരിശോധന നടത്തി. കുട്ടി ആത്മഹത്യചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ അച്ഛനും മൂത്ത സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്.
പഠിക്കാൻ മിടുക്കിയാണ് നെഹിസ്യ. കഴിഞ്ഞദിവസം നടന്ന ക്ളാസ് പരീക്ഷയിൽ ചില വിഷയങ്ങൾക്ക് ഒന്നോരണ്ടോ മാർക്കിന്റെ കുറവുണ്ടായി. ഇതിന് അച്ഛൻ വഴക്കുപറഞ്ഞിരുന്നു. ഇതിന്റെ മനോവിഷമത്തിൽ ആത്മഹത്യചെയ്തതാണോ എന്നാണ് പൊലീസിന്റെ സംശയം. കഴിഞ്ഞ വെളളിയാഴ്ച നടന്ന നെഹിസ്യയുടെ പിറന്നാൾ ആഘോഷത്തിൽ കൂട്ടുകാരെ ക്ഷണിച്ചു വരുത്തിയിരുന്നു. മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.