
മസ്കറ്റ്: 157 വിദേശികൾക്ക് ഒമാൻ പൗരത്വം നൽകി സുൽത്താൻ. കഴിഞ്ഞ ഞായറാഴ്ചയാണ് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒമാനി പൗരത്വവും പാസ്പോർട്ടും ലഭിക്കുന്നതിനായി വിദേശികൾ 600 രൂപയുടെ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിൽ നൽകണം. ഒമാനി പൗരന്മാരുടെ പങ്കാളികളോ മുൻ പങ്കാളികളോ ആണെങ്കിൽ 300 രൂപയുടെ അപേക്ഷയും നൽകണം. ദീർഘനാൾ ഒമാനിൽ ജീവിക്കുകയും ജോലി ചെയ്തുവരുകയും ചെയ്യുന്നവർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അർഹത. അപേക്ഷകർക്കെതിരെ ഒരു തരത്തിലുള്ള കേസുകളും ഉണ്ടാകാൻ പാടില്ല. ഇതിന് പകർച്ചവ്യാധിയടക്കം രോഗബാധിതരല്ലെന്ന സർട്ടിഫിക്കറ്റുകളും സമർപ്പിക്കണം. ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷിക്കുന്നവരെ അറബി ഭാഷയിൽ എഴുത്ത്/അഭിമുഖ പരീക്ഷയാണ് മന്ത്രാലയം ആദ്യം നടത്തുക. തോൽക്കുന്നപക്ഷം ആറു മാസത്തിനുശേഷം വീണ്ടും പരിശ്രമം നടത്താം. മൊത്തം നാല് അവസരങ്ങളാണ് ഉണ്ടാവുക. പൗരത്വം ലഭിക്കുന്നപക്ഷം ആദ്യ 10 വർഷക്കാലയളവിൽ ആറു മാസത്തിലധികം വിദേശത്ത് തങ്ങരുത്. ഇങ്ങനെ തങ്ങണമെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക പെർമിറ്റ് ആവശ്യമായിവരും. ഇത് രണ്ടാം തവണയാണ് സുൽത്താൻ ഹൈതം പൗരത്വം നൽകുന്നത്. കഴിഞ്ഞ ഡിസംബറിൽ 32 പേർക്ക് പൗരത്വം നൽകിയിരുന്നു.