daughter

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മകൾ ഹർഷിത കെജ്‌രിവാളിനെ കബളിപ്പിച്ച് 34,000 രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. സജിത്, കപിൽ, മാനവേന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. ഓൺലൈൻ ഇ കൊമേഴ്സ് സൈറ്റുകളിലെ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിന് ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.

ഫെബ്രുവരി ഏഴിനാണ് സംഭവം നടന്നത്. ഓൺലൈൻ പോർട്ടൽ വഴി സോഫ സെറ്റ് വിൽക്കാൻ ശ്രമിച്ച ഹർഷിതയ്ക്ക് 34,000 രൂപ നഷ്ടപ്പെടുകയായിരുന്നു. സോഫയുടെ പരസ്യം കണ്ട് വാങ്ങാൻ താൽപ്പര്യമുണ്ടെന്നറിയിച്ച് ഒരാൾ ഇവരെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇയാളുമായി വിലയിൽ ധാരണയിലെത്തുകയും കരാർ ഉറപ്പിക്കുകയും ചെയ്തു. ഹർഷിതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെരിഫൈ ചെയ്യുന്നതിനായി ഇവരുടെ അക്കൗണ്ടിലേക്ക് കുറച്ചു തുക അയച്ചു നൽകി. ഇതിന് പിന്നാലെ ഒരു ക്യുആർ കോഡ് അയച്ചായിരുന്നു പണം തട്ടിയത്. ഹർഷിതയ്ക്ക് ക്യുആർ കോഡ് അയച്ച ഇയാൾ ബാക്കി പണം ലഭിക്കുന്നതിനായി കോഡ് സ്കാൻ ചെയ്യൻ പറയുകയായിരുന്നു. ഇതോടെ 20,000 രൂപ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെടുകയും ചെയ്തു. സംഭവം ചോദ്യം ചെയ്തതോടെ ക്യുആർ കോഡ് അയച്ചതിൽ തെറ്റ് പറ്റിയതാണെന്നാണ് മറുപടി ലഭിച്ചു. തുടർന്ന് മറ്റൊരു കോഡ് അയച്ച് നൽകി വീണ്ടും സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടു. ഇത് ചെയ്തതോടെ 14,000 രൂപ കൂടി നഷ്ടമായി. ഇതോടെ ഹർഷിത സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.