
ന്യൂഡൽഹി: പണവും മദ്യവും നൽകി കർഷകരുടെ സമരത്തെ പിന്തുണയ്‌ക്കാൻ കോൺഗ്രസ് പ്രവർത്തകരോട് പാർട്ടി വനിതാ നേതാവിന്റെ ആഹ്വാനം. ഹരിയാനയിൽ നിന്നുളള നേതാവായ വിദ്യാ റാണിയാണ് പാർട്ടി യോഗത്തിൽ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. ഹരിയാനയിലെ ജിന്ദിലെ യോഗത്തിലായിരുന്നു വിദ്യാറാണിയുടെ പരാമർശം.
'ജിന്ദിൽ നമ്മൾ ഒരു പദയാത്ര നടത്താനൊരുങ്ങുകയാണ്. സംസ്ഥാനത്ത് കോൺഗ്രസ് പ്രതിസന്ധിയിലാണ്. എന്നാൽ കർഷകരുടെ സമരം ഒരു പിടിവളളിയായിട്ടുണ്ട്. അവരുടെ സമരം കോൺഗ്രസിന് പുതിയ ദിശാബോധവും കരുത്തും നൽകും.' എന്നിങ്ങനെയായിരുന്നു വിദ്യാറാണിയുടെ പരാമർശം.
റിപ്പബ്ലിക് ദിനത്തിലെ സംഭവങ്ങൾ കർഷകരുടെ സമരത്തിന് തിരിച്ചടിയായിരുന്നു. എന്നാൽ അവർ അതിനെ മറികടന്നു. നമ്മൾ അവരെ സഹായിക്കണം. പണമോ പച്ചക്കറികളോ മദ്യമോ അങ്ങനെ എന്തും നൽകി സമരത്തെ പിന്തുണയ്‌ക്കണമെന്നും വിദ്യാറാണി പറഞ്ഞു.
കോൺഗ്രസ് നേതാവിന്റെ പരാമർശത്തിനെതിരെ കർഷക നേതാക്കൾ ഒന്നടങ്കം രംഗത്ത് വന്നിട്ടുണ്ട്. ഈ സമരവുമായി ബന്ധപ്പെട്ട് മദ്യത്തെ കുറിച്ച് പരാമർശിക്കേണ്ട കാര്യം എന്തെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത് ചോദിച്ചു. മദ്യം നൽകി അവർ സ്വന്തം പാർട്ടിയെ ശക്തിപ്പെടുത്തിയാൽ മതി. കർഷകർക്ക് മദ്യം വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.