bus-accident

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സിദ്ധിയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 37 പേർ മരിച്ചു. സിദ്ധിയിൽ നിന്ന് സത്‌നയിലേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. അപകടത്തിൽപ്പെട്ട ഏഴ് പേർ നീന്തി രക്ഷപ്പെട്ടു. മറ്റുളളവർക്കായുളള തിരച്ചിൽ തുടരുകയാണ്.

സംസ്ഥാന ദുരന്തനിവാരണ സേനയും നീന്തൽ വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കനാലിൽ ജലനിരപ്പ് ഉയർന്നിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം നേരിടുന്നുണ്ട്. ട്രാഫിക് തടസം ഒഴിവാക്കാൻ ഇടറോഡ് വഴി പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെ തുടർന്ന് ബാൺസാഗർ അണക്കെട്ടിൽ നിന്ന് വെളളം തുറന്നുവിടരുതെന്ന് മുഖ്യമന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബാൺസാഗർ കനാലിലെ ജലനിരപ്പ് കുറയ്‌ക്കുന്നതിനായി സിഹാവൽ കനാലിലെ വെളളം തുറന്നുവിട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനം ഊർജിതപ്പെടുത്താൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ജില്ലാ കളക്‌ട‌ർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകട കാരണമെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. കനാലിലേക്ക് വീണ ബസ് പൂർണമായി മുങ്ങിപ്പോയതായും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.