
ബംഗളൂരു: നഗരത്തിലെ ബഹുനില ഫ്ളാറ്റ് സമുച്ചയത്തിൽ നടത്തിയ ആഘോഷ പാർട്ടിയിൽ പങ്കെടുത്തവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിലെ ബൊമ്മനഹളളി മേഖലയിലെ ബിലേകാഹളളിയിലാണ് സംഭവം. 1500 കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ അഞ്ഞൂറോളം കുടുംബങ്ങൾ പാർട്ടിയിൽ പങ്കെടുത്തു. ഫെബ്രുവരി 6നായിരുന്നു പാർട്ടി.ഫെബ്രുവരി 12ന് ആദ്യത്തെയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് പാർട്ടി നടന്ന വിവരമറിഞ്ഞെത്തിയ നഗരസഭ അതികൃതർ മുഴുവൻ താമസക്കാരിലും നടത്തിയ പരിശോധനയിലാണ് 103 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ മിക്കവർക്കും ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
രോഗം സ്ഥിരീകരിച്ച ഭൂരിപക്ഷം പേരും യുവാക്കളാണ്. ഇവരെല്ലാം ഹോംക്വാറന്റൈനിലാണ്. ഞായറാഴ്‌ച 513 പേർക്കും തിങ്കളാഴ്‌ച 600 പേർക്കും ചൊവ്വാഴ്‌ച 300 പേർക്കും പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചവരിൽ താമസക്കാർ മാത്രമല്ല പരിപാടിയിൽ പങ്കെടുത്ത ഡ്രൈവർമാർ, പരിചാരകർ, പാചകക്കാർ എന്നിവരുമുണ്ട്. നിരവധി പേർക്ക് രോഗമുണ്ടായതോടെ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാൻ ഫ്ളാറ്റ് അധികൃതർക്ക് നഗരസഭ നിർദ്ദേശം നൽകി.