madhyapradesh-accident

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സിദ്ധിയിൽ നിന്ന് സത്നയിലേക്ക് 54 യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് 39 പേർ മരിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ രാംപൂരിലായിരുന്നു അപകടം. ബസ് പൂർണമായും മുങ്ങിത്താഴ്ന്നു.

മരിച്ചവരിൽ 16 സ്ത്രീകളും 20 പുരുഷൻമാരും ഒരു കുട്ടിയും ഉൾപ്പെടുന്നു. ഏഴുപേർ കനാൽ തീരത്തേക്ക് നീന്തിക്കയറി. ബാക്കിയുള്ളവർക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയും നീന്തൽ വിദഗ്ദ്ധരും തെരച്ചിൽ തുടരുകയാണ്.

കനാലിൽ ജലനിരപ്പ് ഉയർന്നിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം നേരിടുന്നുണ്ട്. ട്രാഫിക് തടസം ഒഴിവാക്കാൻ കുറുക്ക് വഴിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്‌.

ബാണാസാഗർ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നു വിടരുതെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹൗൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബാണാസാഗർ കനാലിലെ ജലനിരപ്പ് കുറയ്ക്കുന്നതിനായി സിഹാവൽ കനാലിലെ വെള്ളം തുറന്നു വിട്ടിരിക്കുകയാണ്.
ദുരന്തത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ അനുശോചിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നു രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം അനുവദിച്ചു. മദ്ധ്യപ്രദേശ് ജലവിഭവ മന്ത്രി തുൾസി സിലാവത്, ന്യൂനപക്ഷമന്ത്രി രാംഖേൽവാൻ പട്ടേൽ എന്നിവർ അപകടസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം വിലയിരുത്തി. ക്രെയിനുകൾ ഉൾപ്പെടെ സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.