
ബാഗ്ലൂർ: കേരളത്തിൽ നിന്നും എത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക സർക്കാർ. 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പുതിയ ഉത്തരവിൽ നിഷ്‌കർഷിക്കുന്നു. നേരത്തെ അഞ്ച് ജില്ലകളിൽ കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർന്ധമാക്കിയിരുന്നു.
കേരളത്തിൽ നിന്ന് വന്ന വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നുളള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി സർക്കാരിനോട് നിർദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കോളേജുകളിലേക്കും ഹോസ്റ്റലുകളിലേക്കും വരുന്നവർക്കും വിവിധ സ്ഥാപനങ്ങളിലെ ജോലിക്കായി വരുന്നവർക്കും ഉത്തരവ് ബാധകമാണ്.
ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനും സർട്ടിഫിക്കറ്റ് വേണം. സ്ഥിരമായി പോയി വരുന്നവർ സ്വന്തം ചിലവിൽ കൊവിഡ് പരിശോധന നടത്തണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 44.97 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇരു സംസ്ഥാനങ്ങളിലുമായാണ് രാജ്യത്തെ 72 ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് വ്യാപനം തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സംഘം കേരളത്തിനും മഹാരാഷ്ട്രയ്ക്കും നിർദേശങ്ങൾ നൽകിക്കഴിഞ്ഞു.