akbar

ന്യൂഡൽഹി: മീ ടൂ ആരോപണം ഉന്നയിച്ച മാദ്ധ്യമ പ്രവർത്തക പ്രിയ രമാണിക്കെതിരെ മുൻ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്‌ടകേസ് കോടതി തളളി. പരാതി ഉന്നയിക്കാൻ വർഷങ്ങൾക്ക് ശേഷവും സ്ത്രീകൾക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ക്രിമിനൽ മാനനഷ്‌ടം നിലനിൽക്കില്ലെന്നും നിരീക്ഷിച്ചു. ഡൽഹി കട്കട്ദുമ കോടതിയിൽ പരിഗണിച്ച കേസിൽ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറാണ് വിധി പ്രസ്‌താവിച്ചത്.

ഇന്ത്യയിലെ സ്ത്രീകൾക്ക് ആവശ്യം തുല്യതയാണ്. സ്‌ത്രീകളുടെ അന്തസിന് ഒരാളുടെ കീർത്തിയെക്കാൾ വിലയുണ്ട്. സീതയെ രക്ഷിക്കാൻ ജഡായു എത്തിയത് ഓർക്കണമെന്നും കോടതി പറഞ്ഞു. 1990കൾ മുതൽ മാദ്ധ്യമരംഗത്തുളള പ്രിയാ രമാണി 1994ൽ ജോലിക്കായുളള ഒരു ഇന്റർവ്യൂവിന് മുംബയിലെ ഹോട്ടൽമുറിയിൽ എത്തിയപ്പോൾ തനിക്ക് അക്ബറിൽ നിന്ന് മോശം അനുഭവം നേരിട്ടെന്നാണ് 2018ൽ വെളിപ്പെടുത്തിയത്. പിന്നാലെ ഇരുപതോളം സ്ത്രീകളും എം ജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തുകയായിരുന്നു.

വെളിപ്പെടുത്തലുകൾ വിവാദമായതോടെ എം ജെ അക്ബറിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. പിന്നാലെയാണ് പ്രിയ രമാണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി എം ജെ അക്ബർ കോടതിയെ സമീപിച്ചത്.