
ലക്നൗ: സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയയാക്കുന്നു. രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊലയിലെ മുഖ്യ പ്രതി ഷബ്നത്തിന്റെ വധശിക്ഷയാണ് നടപ്പാക്കുന്നത്. കാമുകനുമായുളള ബന്ധത്തെ എതിർക്കുമെന്ന് ഭയന്ന് മാതാപിതാക്കളും സഹോദരങ്ങളും അടക്കം കുടുംബാംഗങ്ങളായ ഏഴുപേരെയാണ് ഷബ്നവും കാമുകനും ചേർന്ന് കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. വധശിക്ഷ നടപ്പാക്കാനുളള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലാണ്. എന്നാൽ ശിക്ഷ നടപ്പാക്കുന്നത് എന്നുവേണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. മരണവാറണ്ട് പുറപ്പെടവിക്കുന്നതിന് പിന്നാലെ വധശിക്ഷ നടപ്പാക്കുമെന്നാണ് ജയിൽ അധികൃതർ നൽകുന്ന സൂചന. കഴുമരത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും തൂക്കുകയർ ജയിലിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.
2008 ഏപ്രിലിലാണ് ഷബ്നവും കാമുകനും ചേർന്ന് ഏഴ്പേരെ അതിക്രൂരമായി വധിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇരുവരെയും അറസ്റ്റുചെയ്തു. രണ്ട് വർഷത്തിനുശേഷം ഇരുവർക്കും ജില്ലാ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. രാഷ്ട്രപതിക്ക് ദയാഹർജി നൽകിയെങ്കിലും അതും തള്ളി. തുടർന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.

ഷബ്നം ഇപ്പോൾ ബറേലിയിലെ ജയിലിലാണ്. എന്നാൽ വധശിക്ഷ നടപ്പാക്കുന്നത് മഥുരയിലെ ജയിലിലായിരിക്കും. സംസ്ഥാനത്ത് വനിതകൾക്ക് വധശിക്ഷ നടപ്പാക്കുന്നതിനുവേണ്ടി പണിത ഏക ജയിലാണ് മഥുരയിലേത്. 150 വർഷം മുമ്പ് പണിത ഈ ജയിലിൽ സ്വാതന്ത്ര്യത്തിനുശേഷം ഒരാളുടെ വധശിക്ഷപോലും നടപ്പാക്കിയിട്ടില്ല. നിർഭയകേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ പവൻ ജല്ലാദ് തന്നെയാണ് ഷബ്നത്തെയും തൂക്കിലേറ്റുന്നത്. വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി നിരവധിതവണ ഇദ്ദേഹം മഥുരയിലെ ജയിൽ സന്ദർശിച്ചു. പവൻ ജല്ലാദിന്റെ നിർദ്ദേശപ്രകാരമാണ് കഴുമരത്തിന്റെ ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയത്. ബക്സറിൽ നിന്നാണ് ഷബ്നത്തിന്റെ ശിക്ഷ നടപ്പാക്കാനുള്ള തൂക്കുകയർ എത്തിച്ചത്.
ഷബ്നത്തിന്റെ കൂട്ടുപ്രതി സലിം ഇപ്പോൾ ആഗ്രയിലെ ജയിലിലാണ് തടവിൽ കഴിയുന്നത്. ഇയാളുടെ വധശിക്ഷ എന്നുനടപ്പാക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.