
മരട് ഫ്ളാറ്റ് പൊളിക്കൽ പശ്ചാത്തലമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത മരട് 357 എന്ന ചിത്രത്തിന്റെ റിലീസിംഗ് എറണാകുളം മുൻസിഫ് കോടതി തടഞ്ഞു.സിനിമയുടെ ട്രെയിലറോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുൻസിഫ് കോടതിയുടെ ഉത്തരവിലുണ്ട്. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിർമാതാക്കൾ നൽകിയ ഹർജിയിലാണ് നടപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്ളാറ്റ് നിർമാതാക്കളുടെ വാദം. സിനിമയുടെ നിർമാതാക്കൾക്ക് നിക്ഷിപ്ത താൽപര്യമുണ്ടെന്നും ഹർജിക്കാർ ആരോപിക്കുന്നു.
എന്നാൽ സിനിമയിൽ പൊളിച്ച ഫ്ളാറ്റ് നിർമാതാക്കൾ പറയുന്ന പോലെ അവരെ അപകീർത്തിപ്പെടുത്തുന്ന ഒരു രംഗം പോലും ഇല്ലന്ന് ചിത്രത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു.ഈ മാസം 19ന് തിയേറ്ററുകളിൽ എത്താനിരുന്ന ചിത്രമാണ് മരട് 357. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ. അനൂപ് മേനോൻ, ധർമ്മജൻ ബോൾഗാട്ടി, നൂറിൻ ഷെരീഫ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സാജിൽ സുദർശൻ, സെന്തിൽ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരൻ, കൈലാഷ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തിൽ. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവും സ്വർണ്ണലയ സിനിമാസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളവും ചേർന്നാണ് നിർമ്മാണം.