cm-

തിരുവനന്തപുരം : അധികാരത്തിലെത്തയാൽ താത്‌കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താത്‌കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിറുത്തിവെക്കുന്ന നടപടി തത്കാലത്തേക്ക് മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. അർഹതയുള്ളവരെ കൈവിടില്ലെന്നും എൽ.ഡി.എഫിന്റെ നയം അതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിൽ യാതൊരു തെറ്റുമില്ല. പി.എസ്.സിക്ക് വിടാത്ത തസ്തികകളിലാണ് സ്ഥിരപ്പെടുത്തൽ നടന്നത്. പി.എസ്.സി ലിസ്റ്റിൽ ഉൾപ്പെട്ട ആർക്കും അവിടെ നിയമനം നടത്താൻ സാധിക്കില്ല. അവർ അത് ആഗ്രഹിച്ചിട്ടും കാര്യമില്ല. വർഷങ്ങളായി താത്‌കാലികക്കാരായി നിന്നവരെയാണ് മാനുഷിക പരിഗണന വച്ച് സ്ഥിരപ്പെടുത്തിയത്.

ബോധപൂർവം സർക്കാരിന്റെ നടപടികളെ കരിവാരിതേക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം പ്രവർത്തിക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊണ്ട്, അവർക്ക് അവസരം നൽകേണ്ടതില്ല എന്നതിനാലാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിറുത്തിവച്ചത്. ഏതാനും മാസങ്ങളുടെ പ്രശ്നങ്ങളെ ഉണ്ടാകൂ, അർഹതയുള്ളവരായിട്ട് തന്നെയാണ് അവരെ സർക്കാരും എൽ.ഡി.എഫും കാണുന്നത്. ജനങ്ങൾ എൽ.ഡി.എഫ് സർക്കാരിനൊപ്പം തന്നെയാണ് നിൽക്കുന്നത്. ജനങ്ങൾ എൽ.ഡി.എഫിനെ വീണ്ടും അധികാരത്തിലേറ്റിയാൽ താത്കാലിക ജീവനക്കാരെ കൈ ഒഴിയാത്ത സമീപനം തന്നെയാണ് നിശ്ചയമായും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് തെറ്റായി ഉപയോഗിക്കുന്ന ആളുകൾക്ക് ഇതൊരു ആയുധം നൽകേണ്ട എന്നുള്ളത് കൊണ്ടാണ് ഇപ്പോൾ ആർക്കും നിയമനം നൽകേണ്ടെന്ന് തീരുമാനിച്ചത്. ഹൈക്കോടതി ചോദിച്ചതിന് കൃത്യമായ മറുപടി സർക്കാർ നൽകും. അതിന് പ്രത്യേക ആശങ്കയുടെ പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു