
ഉന്നാവൊ: ഉത്തർപ്രദേശിലെ ഉന്നാവൊയിൽ മൂന്ന് ദളിത് പെൺകുട്ടികളെ ഗോതമ്പ് പാടത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ട് പേർ മരിച്ചു. ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു പെൺകുട്ടികളെ കണ്ടെത്തിയത്. പശുവിന് പുല്ല് പറിക്കാൻ പോയ കുട്ടികളെ കാണാതാകുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടികളെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് മരിച്ചത്.
അസോഹ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ലക്‌നൗ ഐ.ജി. ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം വിഷം ഉള്ളില്‍ ചെന്നാണ് രണ്ട് പേരും മരിച്ചതെന്ന് സംശയിക്കുന്നതായ് പൊലീസ് പറഞ്ഞു.