sobah1

തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ബി ജെ പി നേതാവ് ശോഭാസുരേന്ദ്രൻ. ഇക്കാര്യം പാർട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. സെക്രട്ടറിയേറ്റിനുമുന്നിലെ സമരപ്പന്തലിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ശോഭാസുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. സമരത്തിനെത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല എന്നും അവർ പറഞ്ഞു.

"ഏത് മണ്ഡലത്തിൽ മത്സരിക്കും എന്നതടക്കമുള്ള ചർച്ചകൾക്ക് ഇനി പ്രസക്തിയില്ല. സംസ്ഥാന, കേന്ദ്ര നേതൃത്വത്തെ മത്സരിക്കില്ലെന്ന് മാസങ്ങൾക്ക് മുമ്പേ അറിയിച്ചു. ഇപ്പോൾ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയെന്ന വാർത്ത വന്നതിനാലാണ് ഇങ്ങനെ പ്രതികരിക്കുന്നത്", ശോഭ പറഞ്ഞു. ബി ജെ പിക്ക്‌ തിരഞ്ഞെടുപ്പിൽ മികച്ച വിജയം ഉണ്ടാകുമെന്നും ഒരു സീറ്റും ചോദിക്കാതെ പ്രചരണ രംഗത്ത് സജീവമാകുമെന്നും അവർ അറിയിച്ചു.

ശോഭാ സുരേന്ദ്രനെ തലസ്ഥാന ജില്ലയിലുൾപ്പെട ബി ജെ പിയുടെ എ ക്ളാസ് മണ്ഡലങ്ങളിലേതിലെങ്കിലും സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു.

സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞദിവസമാണ് ശോഭാസുരേന്ദ്രൻ സെക്രട്ടറിയേറ്റിന് മുന്നിൽ 48മണിക്കൂർ ഉപവാസ സമരം ആരംഭിച്ചത്. ഇത് രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ടാണെന്നും സമരം പാർട്ടിയുടെ അനുമതിയോടെയല്ലെന്നും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചിലർ പ്രചരിപ്പിച്ചിരുന്നു. പാർട്ടിയുടെ നേതാക്കൾ സമരപ്പന്തലിൽ എത്താത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരം പ്രചാരണങ്ങൾ.

അതിനിടെ ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബി ജെ പി സംസ്ഥാനനേതൃത്വം പരാജയപ്പെട്ടെന്ന് ആരോപിച്ച് പാർട്ടിയുടെ മുതി​ർന്ന നേതാവ് പി.പി.മുകുന്ദൻ രംഗത്തെത്തി​യി​രുന്നു.