
ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദങ്ങൾ രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തിൽ വിമാനയാത്രക്കാർക്ക് കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ബ്രിട്ടൻ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ ഒഴികെയുളള യാത്രക്കാർക്കാണ് പുതിയ നിർദേശം ബാധകമാകുക.
പുതിയ മാർഗരേഖ പ്രകാരം, ഇന്ത്യയിലേക്ക് വരുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. കൂടാതെ ആർ ടി പി സി ആർ ടെസ്റ്റിൽ നെഗറ്റീവ് ആണെന്ന റിപ്പോർട്ടും അപ്‌ലോഡ് ചെയ്യണം. തെറ്റായ വിവരമാണ് അപ്‌ലോഡ് ചെയ്യുന്നതെങ്കിൽ അത് ക്രിമിനൽ കുറ്റമായി പരിഗണിച്ചേക്കും.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയ ആർ ടി പി സി ആർ ടെസ്റ്റിൽ നെഗറ്റീവ് ആയവർക്ക് മാത്രമേ വിമാനത്തിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. കുടുംബത്തിൽ മരണം സംഭവിച്ചതുമൂലം യാത്ര ചെയ്യുന്നവരെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബ്രിട്ടൻ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തുന്നവർ രാജ്യത്ത് എത്തിയതിന് ശേഷം സ്വന്തം ചിലവിൽ ആർ ടി പി സി ആർ ടെസ്റ്റ് ചെയ്യണം. ഇത് നിർബന്ധമാണ്. സൗത്ത് ആഫ്രിക്കയിൽ നിന്നും ബ്രസീലിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ഈ രണ്ടു രാജ്യങ്ങളിൽ നിന്നുമുളളവർ മേൽപ്പറഞ്ഞ വിഭാഗത്തിൽ ഉൾപ്പെടും.
അതേസമയം, ബ്രിട്ടൻ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുളള വിമാനം വഴിയോ മാറിക്കയറിയോ എത്തുന്ന എല്ലാ യാത്രക്കാരും തങ്ങളുടെ 14 ദിവസത്തെ ട്രാവൽ ഹിസ്റ്ററി വെളിപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. കൊവിഡിന്റെ സൗത്ത് ആഫ്രിക്കൻ വകഭേദം നാലു പേരിലും ബ്രസീലിയൻ വകഭേദം ഒരാളിലുമാണ് ഇതുവരെ കണ്ടെത്തിയിട്ടുളളത്. പുതുതായി കണ്ടെത്തിയ ഈ രണ്ടു വകഭേദങ്ങൾക്കും പകർച്ച വ്യാപന സാദ്ധ്യത വളരെ കൂടുതലാണ്. വൈറസിന്റെ യു കെ വകഭേദം രാജ്യത്ത് ഇതുവരെ 187 പേരിലാണ് സ്ഥിരീകരിച്ചിട്ടുളളത്.