
കൊൽക്കത്ത: പശ്ചിമബംഗാൾ തൊഴിൽ മന്ത്രി സാക്കിർ ഹുസൈന് നേരെയുണ്ടായ ബോംബാക്രമണത്തിൽ ബംഗാൾ സി.ഐ.ഡി അന്വേഷണം ആരംഭിച്ചു. മുർഷിദാബാദിലെ നിംതിത റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇന്നലെ സി.ഐ.ഡി സംഘം ഇവിടം സന്ദർശിച്ചു.
ബുധനാഴ്ച രാത്രിയാണ് മന്ത്രിക്കും മരുമകനും നേരെ അക്രമികൾ ബോംബെറിഞ്ഞത്. ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കൂടാതെ 20ഓളം തൃണമൂൽ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. കാലിന് ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ കൊൽക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിലെ ട്രോമ കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. മന്ത്രിയെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
മന്ത്രിക്ക് നേരെ നടന്ന ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്നും ചിലയാളുകൾ സാക്കിനിറിനെ പാർട്ടി വിട്ട് അവരുടെ പാർട്ടിയിൽ ചേരാൻ സമ്മർദ്ധം ചെലുത്തുന്നുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു.
റെയിൽവേ സ്‌റ്റേഷനിലെ സുരക്ഷ റെയിൽവേയുടെ ഉത്തരവാദിത്തമാണെന്നും സംസ്ഥാന സർക്കാരിന്റെയല്ലെന്നും മമത പറഞ്ഞു. ഉത്തരവാദിത്തത്തിൽ നിന്ന് റെയിൽവേയ്ക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും മമത കൂട്ടിച്ചേർത്തു. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ചുലക്ഷം രൂപയും ചെറിയ പരിക്കുള്ളവർക്ക് ഒരു ലക്ഷം രൂപയും മമത ധനസഹായം പ്രഖ്യാപിച്ചു.