canara

പത്തനംതിട്ട: അബാൻ ജംഗ്ഷനിലുള്ള കാനറാ ബാങ്ക് ശാഖയിൽ നിന്ന് ഏഴുകോടിയോളം രൂപ തട്ടിയെടുത്ത ജീവനക്കാരൻ കുടുംബത്തോടൊപ്പം മുങ്ങി. വിമുക്തഭടനും ബാങ്കിലെ ക്ലർക്കുമായ കൊല്ലം, കൊട്ടാരക്കര ആവണീശ്വരം കോടിയാട്ട് ജ്യോതിസിൽ വിജീഷ് വർഗീസാണ് (36) തട്ടിപ്പ് നടത്തിയത്.

കഴിഞ്ഞ 11ന് തുമ്പമൺ ശാഖയിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം രൂപ പിൻവലിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുക ആരോ പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്തെന്ന് തിരിച്ചറിഞ്ഞ അക്കൗണ്ട് ഉടമ മാനേജരെ അറിയിച്ചു. വിജീഷാണ് പണമെടുത്തതെന്ന് കണ്ടെത്തി. തുക തിരികെ അക്കൗണ്ടിലിട്ട് പരാതി ഇല്ലാതാക്കാൻ വിജീഷ് ശ്രമിച്ചിരുന്നു. അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. പണം നഷ്ടപ്പെട്ടതായി കൂടുതൽ പേർ പരാതിപ്പെട്ടതോടെ ബാങ്ക് അധികൃതർ എല്ലാ അക്കൗണ്ടും പരിശോധിക്കാൻ തുടങ്ങി. ഇതറിഞ്ഞ വിജീഷ് പിന്നീട് ജോലിക്കെത്തിയില്ല.

ബാങ്കിന്റെ പാസ് വേഡ് ഉപയോഗിച്ച് വിജീഷാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയതോടെ 14ന് ബാങ്ക് പൊലീസിൽ പരാതി നൽകി.അടുത്ത ബന്ധുക്കളുടെയും ഭാര്യയുടെയും പേരിലേക്കാണ് തുക മാറ്റിയത്. പൊലീസ് എത്തിയപ്പോഴേക്കും വിജീഷും കുടുംബവും ഒളിവിൽ പോയിരുന്നു.പ്രതിക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. മുൻപ് ഇതു സിൻഡിക്കേറ്റ് ബാങ്കിന്റെ ശാഖയായിരുന്നു. ലയനത്തോടെയാണ് കാനറാ ബാങ്കായത്. 2019 ലാണ് വിജീഷ് ജോലിയിൽ പ്രവേശിച്ചത്.