case-2

റാഞ്ചി: അവിഹിത തർക്കത്തിൽ പൊലീസിന്റെ വിചിത്ര പരിഹാരം. അവിഹിതം ആരോപിച്ചുള്ള കേസിലാണ് ജാർഖണ്ഡ് പൊലീസിന്റെ നടപടി. കേസിൽ ആരോപിതനായ യുവാവിനോട് ആഴ്ചയിൽ മൂന്നു ദിവസം ഭാര്യയ്‌ക്കൊപ്പവും മൂന്നു ദിവസം കാമുകിക്കൊപ്പവും കഴിയാനാണ് പൊലീസ് നിർദ്ദേശിച്ചത്. ഒരു ദിവസം യുവാവിന് ഓഫും എടുക്കാമെന്നും പൊലീസിന്റെ കരാറിൽ പറയുന്നു. തർക്കത്തിൽ ഉൾപ്പെട്ട മൂന്നു പേരും പൊലീസിന്റെ നിർദേശം അംഗീകരിച്ച് കരാർ ഒപ്പുവയ്ക്കുകയും ചെയ്തു.

റാഞ്ചിയിലെ കോകാർ തിരിൽ റോഡിൽ താമസിക്കുന്ന രാജേഷ് മഹാതയെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് പൊലീസിൽ പരാതി നൽകിയത്. വിവാഹിതനായ രാജേഷ് അക്കാര്യം മറച്ചുവച്ച് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. പ്രണയം മൂത്തപ്പോൾ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം പോവുകയും ചെയ്തു.

തുടർന്ന് ഭർത്താവിനെ കാണാനില്ലെന്നു കാണിച്ച് മഹാതോയുടെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കാമുകിയുടെ ബന്ധുക്കളും പൊലിസിനു മുന്നിലെത്തി. അന്വേഷണത്തിനൊടുവിൽ പൊലീസ് മഹാതോയെ കണ്ടെത്തി. ഇതിനിടെ മഹാതോയും കാമുകിയും വിവാഹിതരായിരുന്നു

.

സ്റ്റേഷനിൽ വച്ച് ഭാര്യയും കാമുകിയും തമ്മിൽ നടന്ന തർക്കത്തിനിടെയാണ് പൊലീസ് വിചിത്രമായ പരിഹാര നിർദേശം മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ട്. മൂന്നു ദിവസം ഭാര്യയ്‌ക്കൊപ്പം കഴിയണം, മൂന്നു ദിവസം കാമുകിക്കൊപ്പവും. ഒരു ദിവസം മഹാതോയ്ക്ക് ഓഫ് എടുക്കാം. എന്തായാലും മഹാതോയും ഭാര്യയും കാമുകിയും പൊലീസ് നിർദേശം അംഗീകരിച്ചു. ഇക്കാര്യം കരാറാക്കി ഒപ്പുവയ്ക്കുകയും ചെയ്തു.

എന്നാൽ സംഭവത്തിന് അവസാനമാണ് വൻ ട്വിസ്റ്റ് ഉണ്ടായത്.. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് കാമുകി മഹാതോയ്‌ക്കെതിരെ ദിവസങ്ങൾക്കകം പരാതി നൽകുകയായിരുന്നു. അറസ്റ്റ് വാറണ്ട് വന്നതോടെ മഹാതോ ഇപ്പോൾ ഒളിവിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.