
ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദില്ലി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ദിഷയെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും.
കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബെർഗ് ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍ കിറ്റ് രൂപകൽപന ചെയ്തതിനാണ് ദിഷ അറസ്റ്റിലാകുന്നത്. കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ദിഷയ്ക്കെതിരെ രാജ്യദ്രോഹകുറ്റമാണ് ചുമത്തിയത്. കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കെതിരേ ഗ്രേറ്റ രൂപീകരിച്ച ഫ്രൈഡേ ഫോർ ഫ്യൂച്ചർ ക്യാമ്പയിൻ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപകപ്രവർത്തകരിലൊരാളാൾ കൂടിയാണ് ദിഷ.