
ഭോപ്പാൽ: രാജ്യത്ത് പെട്രോൾ വില വർദ്ധിപ്പിക്കുന്നതിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മദ്ധ്യപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരങ്ക്. രാജ്യത്ത് സോളാർ, വൈദ്യുത ഊർജ്ജ ഉപയോഗം വർദ്ധിപ്പിക്കുന്നതിനാണ് മോദിയുടെ നീക്കം. ആഗോള എണ്ണവില നിർണയിക്കുന്നതിൽ ഇതോടെ ഇന്ത്യക്ക് പ്രധാന പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
'നോക്കൂ... ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നു. അന്താരാഷ്ട്ര വില നിർണയിക്കുന്നതിനും സോളാർ ഊർജ ഉപയോഗം ഗതാഗത മേഖലയിൽ ഉപയോഗപ്പെടുത്താനും ഇത് വഴിവയ്ക്കും. മോദിയുടെ നീക്കം വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കും. അതിലൂടെ അന്താരാഷ്ട്ര എണ്ണവിലയെ ഇന്ത്യക്ക് നിയന്ത്രിക്കാനാകും' - എണ്ണവില നിയന്ത്രണത്തിന് സംസ്ഥാന നികുതി കുറക്കാൻ നീക്കമുണ്ടോയെന്ന ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
ആഗോളവിപണിയിൽ ഉത്പാദനവും ആവശ്യകതയുമാണ് വില നിർണയിക്കുക. ആവശ്യകത കുറച്ചുകൊണ്ടുവരികയാണെങ്കിൽ രാജ്യത്തെ വിലയിൽ നിയന്ത്രണമുണ്ടാകും. അതിനാലാണ് രാജ്യത്ത് വൈദ്യുത വാഹനങ്ങൾ കൊണ്ടുവരാൻ മോദിജി തീരുമാനിച്ചതെന്നും വിശ്വാസ് സാരങ്ക് പറഞ്ഞു.
പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വാറ്റ് നികുതി ഏർപ്പെടുത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് മദ്ധ്യപ്രദേശ്. പെട്രോളിന് 4.50 രൂപയും ഡീസലിന് 2 രൂപയുമാണ് വാറ്റ്.
സംസ്ഥാനത്ത് പെട്രോൾ വില നൂറുരൂപ കടന്നിരുന്നു. രാജ്യത്ത് ആദ്യമായി രാജസ്ഥാനിലെ ശ്രീഗംഗാനഗറിലും മദ്ധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിലുമാണ് പെട്രോൾ വില നൂറുകടന്നത്. ഇന്ധനവില കുറക്കുന്നതിന് അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങൾ വാറ്റ് നിരക്ക് കുറച്ചിരുന്നു.