
കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സമൻസ്. തൃണമൂൽ കോൺഗ്രസ് എം.പി. അഭിഷേക് ബാനർജി ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ എംപി/എംഎൽഎ കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. അമിത് ഷാ കോടതിയിൽ ഹാജരാകണമെന്നാണ് സമൻസിൽ നിർദ്ദേശിച്ചിരിക്കുന്നത്.
ഫെബ്രുവരി 22നോ അതിന് മുൻപോ, നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം അഞ്ഞൂറാം വകുപ്പ് അനുസരിച്ച് മാനനഷ്ടക്കേസിന് മറുപടി നൽകാൻ കുറ്റാരോപിതൻ നേരിട്ടോ, അഭിഭാഷകൻ മുഖാന്തരമോ ഹാജരാകേണ്ടതുണ്ടെന്ന് കോടതി പറയുന്നു.
2018 ഓഗസ്റ്റ് 11ന് കൊൽക്കത്തയിലെ മായോ റോഡിൽ നടന്ന റാലിക്കിടയിൽ തൃണമൂൽ എം.പിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്കെതിരേ അമിത് ഷാ അപകീർത്തികരമായ പരാമർശം നടത്തിയതായാണ് ആരോപണം. ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായ്ക്കെതിരേ നിയമനടപടികളുമായി അഭിഷേക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.