
ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവിലെ ദളിത് പെൺകുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനപ്രതി വിനയും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു.
മരിച്ച പെൺകുട്ടികളിലൊരാളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉള്ള പാടത്തിന് സമീപമാണ് വിനയിന്റെ കുടുംബത്തിന്റെ പാടവും. ലോക്ക് ഡൗൺ സമയത്താണ് പെൺകുട്ടികളിലൊരാളുമായി അറസ്റ്റിലായ വിനയ് സലൗഹൃദത്തിലാകുന്നത്. പെൺകുട്ടിയോട് വിനയ് പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നു.. തുടർന്ന് പെൺകുട്ടി വെള്ലം കൊണ്ടുവന്ന കുപ്പിയിൽ കീടനാശിനി കലർത്തുകയായിരുന്നു. ഈ വെള്ളം മറ്റു പെൺകുട്ടികളും കുടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ വഴിത്തിരിവാകുന്ന വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ലെന്നും ലക്നൗ ഡി.ജി.പി അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ പൊലീസിനെ ആറംഗസംഘങ്ങളായി തിരിച്ചിരുന്നു. പ്രഥമദൃഷ്ടാ പെൺകുട്ടികളുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്ന് നേരത്തേ ഉന്നാവ് പൊലീസ് വ്യക്തമാക്കിയിരുന്നു.
കന്നുകാലികൾക്ക് പുല്ല് പറിക്കാൻ പോയ പതിനാറും പതിമൂന്നും പതിനേഴും വയസ്സുള്ള പെൺകുട്ടികളെയാണ് പാടത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇതിൽ രണ്ട് പെൺകുട്ടികൾ മരിച്ചു. മൂന്നാമത്തെ പെൺകുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. പെൺകുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, വെന്റിലേറ്റർ സപ്പോർട്ട് പതുക്കെ കുറച്ച് പെൺകുട്ടിയുടെ ശ്വാസഗതി സാധാരണ ഗതിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കാൺപൂരിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.