
സ്വീഡൻ: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് പിന്തുണയുമായി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗ്. അഭിപ്രായ പ്രകടനത്തിനുളള സ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധത്തിനും സമ്മേളനത്തിനുമുള്ള അവകാശവും വിലപേശാനാവാത്ത മനുഷ്യാവകാശങ്ങളാണ്. ഇവ ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാന ഭാഗമായിരിക്കണമെന്നും ഗ്രെറ്റ ട്വിറ്ററിൽ കുറിച്ചു. ദിഷ പ്രവർത്തിച്ചിരുന്ന ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ ഇന്ത്യ (എഫ്.എഫ്.എഫ്. ഇന്ത്യ) എന്ന സംഘടനയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ഗ്രെറ്റയുടെ പ്രതികരണം.
Freedom of speech and the right to peaceful protest and assembly are non-negotiable human rights. These must be a fundamental part of any democracy. #StandWithDishaRavi https://t.co/fhM4Cf1jf1
— Greta Thunberg (@GretaThunberg) February 19, 2021
അതേസമയം, അറസ്റ്റിലായ ദിഷയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഗ്രെറ്റ തുൻബെർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾ കിറ്റ് രൂപകൽപന ചെയ്തതിനാണ് ദിഷ അറസ്റ്റിലാകുന്നത്. കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ദിഷയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റമാണ് ചുമത്തിയത്. കാലാവസ്ഥ വ്യതിയാനങ്ങൾക്കെതരേ ഗ്രേറ്റ രൂപീകരിച്ച ഫ്രൈഡേ ഫോർ ഫ്യൂച്ചർ ക്യാമ്പയിൻ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപകപ്രവർത്തകരിലൊരാളാൾ കൂടിയാണ് ദിഷ.