
കഴിഞ്ഞ ദിവസമാണ് ദൃശ്യം 2 റിലീസ് ചെയ്തത്. സോഷ്യൽ മീഡിയ നിറയെ സിനിമയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ജോർജുകുട്ടിയേയും കുടുംബത്തേയും കേസിൽ നിന്ന് രക്ഷപ്പെടുത്തിയ ജീത്തു ജോസഫ് ബ്രില്യൻസിനെക്കുറിച്ചാണ് ചർച്ചകളിലേറെയും. ഇപ്പോഴിതാ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ക്രിമിനൽ കേസ് ഉപദേഷ്ടകനായി നിയമിക്കാവുന്നതാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷറഫ്.
ക്രിമിനൽ കേസിൽ നിന്നും എങ്ങനെ രക്ഷപെടാം എന്ന് വളരെ സൂഷ്മതയോടെ ജോർജുകുട്ടിയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത സംവിധായകനാണ് ജീത്തു , അദ്ദേഹത്തിന്റെ ഉപദേശം തേടിയാൽ തീർച്ചയായും എല്ലാ കേസുകളിൽ നിന്നും പുഷ്പം പോലെ അദ്ദേഹം സർക്കാരിനെ രക്ഷപ്പെടുത്തി തരുമെന്ന് ആലപ്പി അഷറഫ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
"ദൃശ്യം " എന്ന സിനിമയുടെ സംവിധായകനെ മുഖ്യമന്ത്രിയുടെ ക്രിമിനൽ കേസ് ഉപദേഷ്ടകനായി നിയമിക്കാവുന്നതാണ്.
ക്രിമിനൽ കേസിൽ നിന്നും എങ്ങിനെ രക്ഷപെടാം എന്നു വളരെ സൂഷ്മതയോടെ സിനിമയിലെ കഥാപാത്രമായ ജോർജുകുട്ടിയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത സംവിധായകനാണ് ജിത്തു ജോസഫ്.
കമ്മ്യുണിസ്റ്റ് രാജ്യമായ ചൈന പോലും അവരുടെ ഭാഷയിൽ റീമേക്ക് ചെയ്ത ചിത്രമാണ് ദൃശ്യം എന്ന സിനിമ.
അതിൻ്റെ രണ്ടാം ഭാഗത്തിൽനിന്നു കൂടി സംവിധായകൻ്റെ ബുദ്ധി ഉപയോഗിച്ചു ജോർജുകുട്ടിയെ രക്ഷപെടുത്തിയത് വളരെ ബുദ്ധിപൂർവ്വമായ നീക്കങ്ങളിലൂടെയാണ്.ജനങ്ങൾ അത് നെഞ്ചിലേറ്റി.
ഇവിടുത്തെ കമ്മ്യുണിസ്റ്റ് ഗവൺമെൻ്റ് നേരിടുന്ന കേസ്സുകളായ , ലാവലിൻ, സ്പിംഗ്ലർ, ലൈഫ് ,സ്വർണ്ണകടത്ത്, ഈ-മെബലിറ്റി , തുടങ്ങി പുതിയ കടൽ കച്ചവടം വരെയുള്ള കേസ്സുകളിൽ നിന്നും എങ്ങിനെ രക്ഷപെടാമെന്ന് ആലോചിക്കുന്ന അവസരത്തിൽ ,
ജിത്തു ജോസഫിൻ്റെ ഉപദേശം തേടിയാൽ തീർച്ചയായും എല്ലാ കേസുകളിൽ നിന്നും പുഷ്പം പോലെ അദ്ദേഹം രക്ഷപ്പെടുത്തി തരും.
ചെയ്ത കുറ്റകൃത്യത്തിൽ നിന്നും രക്ഷപെടാനായുള്ള വഴികൾ കാര്യക്ഷമവും , സൂക്ഷ്മതയിലും അദ്ദേഹം കൈകാര്യം ചെയ്യും.
കോടികൾ വക്കീലന്മാർക്ക് കൊടുക്കുന്നത് ഒഴിവാക്കി സംസ്ഥാന സർക്കാരിന് ധനലാഭമുണ്ടാക്കി ജനങ്ങളുടെ നികുതി പണം ലാഭിക്കാം.ജിത്തുവിനെകൂടി ഉപദേശകനായ് നിയമിച്ചാൽ, നിരവധി ഉപദേശകരിൽ ഗവൺമെൻ്റിന് ഏറ്റവും പ്രയോജനമുണ്ടാവുക ഈ ക്രിമിനൽകേസ് ഉപദേശകനിൽ നിന്നുമാകും എന്നതിൽ സംശയമില്ല.
ആലപ്പി അഷറഫ്