
ന്യൂഡൽഹി: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നോക്കിയാൽ മഹാരാഷ്‌ട്രയിലും കേരളത്തിലും മാത്രമല്ല മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും കഴിഞ്ഞ ആഴ്‌ചകളിൽ എണ്ണം വർദ്ധിച്ചു വരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ആഴ്‌ചയിൽ കേരളം, മഹാരാഷ്‌ട്ര എന്നിവക്കൊപ്പം പഞ്ചാബ്, ഛത്തീസ്ഗഡ്,മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇത് ഉത്കണ്‌ഠപ്പെടുത്തുന്നതാണ്.
മഹാരാഷ്‌ട്രയിലെതുപോലെ പഞ്ചാബിലും പെട്ടെന്നുളള രോഗവർദ്ധന ഉണ്ടായിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് 383 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. മഹാരാഷ്‌ട്രയിൽ ഒരാഴ്‌ചയ്‌ക്കിടെ രോഗികളായവരുടെ എണ്ണം വളരെ കൂടുതലാണ്. 24 മണിക്കൂറിൽ 6112 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്‌തത്. രോഗം ശക്തമായി തുടരുന്നതിനാൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ 1.30 ശതമാനമാണ് ആക്‌ടീവ് കേസ് ലോഡുകൾ. 1,43,127 ആക്‌ടീവ് കേസ് ലോഡുകളാണ് രാജ്യത്തുളളത്. കഴിഞ്ഞ ഏഴ് ദിവസമായി കേരളം തുടർച്ചയായി കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത് കൂടുതലാണ്. ഛത്തീസ്ഗഡിൽ 24 മണിക്കൂറിൽ 259 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗവർദ്ധനയുണ്ടായ സംസ്ഥാനങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ നടപ്പാക്കേണ്ടതിന്റെ പ്രധാന്യം കേന്ദ്രം വീണ്ടും ഓർമ്മിപ്പിച്ചു.
കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ് രാജ്യത്തെ 75.87 ശതമാനം കൊവിഡ് രോഗികളും. 18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്‌തില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. തെലങ്കാന, ഹരിയാന, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്,ത്രിപുര,ആസാം,മണിപ്പൂർ,മേഘാലയ, ലഡാക്ക്, ജമ്മു കാശ്‌മീർ, ആന്റമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ദാദ്ര നാഗർ ഹവേലി, ദാമൻ ആന്റ് ദിയു, ചണ്ഡീഗഡ് എന്നിവിടങ്ങളാണിവ.