valayar-

കൊച്ചി: വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ചലച്ചിത്രമേള വേദിയിൽ നീതി സമരം. വെള്ളിയാഴ്ച വൈകിട്ട് പ്രധാനവേദിയായ സരിത തീയേറ്ററിന് മുന്നിലാണ് വാളയാർ നീതി സമര സമിതി പ്രതിഷേധം സംഘടിപ്പിച്ചത്.

കേസ് അട്ടിമറിച്ച സോജൻ, ചാക്കോ എന്നിവർക്കെതിരെ സർക്കാർ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് കുട്ടികളുടെ അമ്മ ഉൾപ്പെടെ സമരത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് നടപടി ഉണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിലെത്തി തല മുണ്ഡലം ചെയ്ത് ജനങ്ങളെ അഭിമുഖീകരിക്കുമെന്ന് കുട്ടികളുടെ അമ്മ നിലപാടെടുത്തിരുന്നു. ഇതിന്റെ സൂചനാ സമരമാണ് ചലച്ചിത്രമേളയിൽ നടന്നതെന്ന് സമര സമിതി രക്ഷാധികാരി സി.ആർ. നീലകണ്ഠൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്യുക എന്നത് കേരളത്തിന് അപമാനമാണ്. ചലച്ചിത്ര മേള സാംസ്‌കാരിക കേരളത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിഷയത്തിൽ സാംസ്‌കാരിക കേരളം ഇടപെടണമെന്ന ആവശ്യമാണ് ഐ.എഫ്‌.എഫ്‌.കെയുടെ വേദിയിൽ പ്രതിഷേധം സംഘടിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്നും നീലകണ്ഠൻ വ്യക്തമാക്കി.

കുട്ടികളുടെ അമ്മക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആദിവാസി സംരക്ഷണസംഘം നേതാവ് മാരിയപ്പൻ നീലിപ്പാറ വാളയാർ സമരപ്പന്തലിലെത്തി നേരത്തെ തലമുണ്ഡനം ചെയ്തിരുന്നു. സമരപ്പന്തലിൽനിന്ന് പ്രകടനമായി നഗരത്തിൽ സഞ്ചരിച്ച് തിരിച്ചെത്തിയശേഷമായിരുന്നു തലമുണ്ഡനം ചെയ്തത്.