psc

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികളുമായി സർക്കാരിന്റെ പ്രതിനിധികൾ നടത്തിയ ചർച്ച പൂർത്തിയായി. തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പരശോധിക്കാമെന്ന് ഉറപ്പ് ഉദ്യോഗസ്ഥർ നൽകിയതായും ചർച്ചയ്ക്ക് ശേഷം പിഎസ്.സി റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ പറഞ്ഞു. ദക്ഷിണമേഖല ഐ.ജിയും ആഭ്യന്തര സെക്രട്ടറിയുമാണ് സർക്കാരിന് പ്രതിനിധീകരിച്ച് ഉദ്യോഗാർത്ഥികളെ കണ്ടത്.

26 ദിവസമായി തുടരുന്ന പിഎസ്.സി സമരത്തിനിടെ ഇതാദ്യമായാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറാവുന്നത്. സർക്കാരുമായി ചർച്ച നടത്തി ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ ഒരു ഉത്തരവ് നൽകാൻ ശ്രമിക്കാം എന്നാണ് ചർച്ചയിൽ ഉദ്യോഗസ്ഥർ ഉദ്യോഗാർത്ഥികൾക്ക് ഉറപ്പ് നൽകിയത്.


ആവശ്യങ്ങൾ ന്യായം ആണെന്നും വേണ്ട നടപടി ക്രമങ്ങൾ പരശോധിക്കാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഹയർ സെക്കൻഡറി ഒ.എ, നൈറ്റ് വാച് മാൻ എന്നീ പദവികളുടെ നിയമനത്തിന്റെ കാര്യത്തിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റുകളിൽ അന്വേഷിച്ചു നടപടി സ്വീകരിക്കാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതു വരെ നടന്നതിൽ ഏറെ സന്തോഷം നൽകിയ ചർച്ചയാണിത്.

ചർച്ചകളിൽ സന്തോഷമുണ്ടെങ്കിലും സമരം തുടരും. കൃത്യമായി ഉത്തരം കിട്ടുന്നത് വരെ സമാധാനപരമായി സമരം തുടരാനാണ് തീരുമാനം. സർക്കാരിനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. എങ്കിലും തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ ഉത്തരവായി കിട്ടുന്ന വരെ സമരം തുടരേണ്ടതായിട്ടുണ്ട്. എന്തായാലും ശുഭ പ്രതീക്ഷ നൽകിയ ചർച്ചയാണിതെന്നും പ്രതിനിധികൾ വ്യക്തമാക്കി.

ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ളവരോടൊപ്പം സി.പി.ഒ റാങ്ക് പട്ടികയിലുള്ളവരുമായും ഉദ്യോഗസ്ഥർ ചർച്ച നടത്തി. തങ്ങളുടെ ആവശ്യങ്ങൾ ചർച്ചയിൽ വിശദീകരിച്ചെന്നും കാര്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞായും സി.പിഒ റാങ്ക് ഹോൾഡർമാർ അറിയിച്ചു. അതുവരെ സമരം തുടരുമെന്നും അവർ വ്യക്തമാക്കി.