
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. മത്സ്യ ബന്ധനത്തിനായി ആഴക്കടല്‍ വിദേശ കമ്പനികള്‍ക്ക് തുറന്ന് കൊടുത്ത കോണ്‍ഗ്രസിന്‍റെ നയമല്ല ഈ സര്‍ക്കാരിന്‍റേത്. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ കേരള തീരത്ത് വിദേശ, തദ്ദേശീയ കോര്‍പ്പറേറ്റുകളെ അനുവദിക്കില്ലെന്ന നിലപാട് വ്യതിചലിച്ച് ഒരു പദ്ധതിക്കും സര്‍ക്കാര്‍ അനുമതി നല്‍കില്ല. ഇത് എല്‍ഡി എഫ് സര്‍ക്കാരിന്‍റെ ഉറപ്പാണ്. അതില്‍ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല. കുപ്രരണം നടത്തി തിരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാം എന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കോര്‍പറേഷനുമായി ഏതെങ്കിലും ധാരണാപത്രം ഒപ്പിട്ട കാര്യം കെ.എസ്.ഐ.എന്‍.സിയുടെ എം.ഡി സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കമ്പനി നല്‍കിയ നിവേദനത്തിലെ വിവരങ്ങളാണ് പ്രതിപക്ഷ നേതാവ് രേഖയായി ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇത് അദ്ദേഹത്തിന് എങ്ങനെ കിട്ടി എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കെഎസ്‌ഐഎന്‍സി പൊതുമേഖലാ സ്ഥാപനമാണ്. സംസ്ഥാന സര്‍ക്കാരോ സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഇതുവരെ ഒരു എംഒയും ഒപ്പിട്ടിട്ടില്ല. സാധാരണയായി കമ്പനിയോ പൊതുമേഖലാ സ്ഥാപനമോ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നീടാണ് അത് സര്‍ക്കാരിന്റെ പരിഗണനയില്‍ വരിക. സര്‍ക്കാര്‍ അതനുസരിച്ച് മാത്രധാരണപുമേ തീരുമാനം എടുക്കൂ. എന്നാല്‍ സര്‍ക്കാരിനെ അറിയിച്ചുകൊണ്ടേ ഒപ്പിടാവൂ എന്നില്ല. ഇത്തരമൊരു ധാരണാപത്രത്തെപ്പറ്റി സര്‍ക്കാരിനെയോ മന്ത്രിയെയോ ബന്ധപ്പെട്ട സെക്രട്ടറിയെയോ കോര്‍പറേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.