
മുംബൈ: രാജ്യത്തെ പുതിയ സബ്സ്‌ക്രൈബർമാരുടെ എണ്ണത്തിൽ റിലയൻസ് ജിയോയെ മറികടന്ന് ഭാരതി എയർടെൽ. ഡിസംബറിൽ 55 ലക്ഷം പേരെ എയർടെൽ തങ്ങളുടെ ഭാഗമാക്കിയപ്പോൾ ജിയോയ്ക്ക് 32 ലക്ഷം പേരെ മാത്രമാണ് ചേർക്കാനായത്. കഴിഞ്ഞ 14 മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വർധനവാണിത്. ഇതോടെ ആക്ടീവ് സബ്സ്‌ക്രൈബർമാരുടെ കാര്യത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിപണിവിഹിതമുളള ടെലികോം കമ്പനിയെന്ന സ്ഥാനം എയർടെൽ കരസ്ഥമാക്കി.
ജിയോയെ അപേക്ഷിച്ച് ഇരട്ടിയോളം വളരാൻ സാധിച്ചത് എയർടെലിന് നൽകുന്ന ആത്മവിശ്വാസം വളരെവലുതാണ്. 2020 ലെ രണ്ടാം അർദ്ധവാർഷികത്തിൽ എയർടെൽ വൻ മുന്നേറ്റമാണ് നടത്തിയത്. 2.2 കോടി പേരെ കൂടി സബ്സ്‌ക്രൈബർമാരാക്കാൻ കമ്പനിക്ക് സാധിച്ചു. എന്നാൽ ജിയോയ്ക്കാകട്ടെ 1.1 കോടി പേരെ മാത്രമാണ് അധികമായി ചേർക്കാനായത്. ഓരോ മാസവും സബ്സ്‌ക്രൈബർമാരുടെ എണ്ണം കുത്തനെ ഉയർന്നതോടെ എയർടെലിന്റെ ഓഹരി വിലയിലും വൻ കുതിപ്പുണ്ടായി. സെപ്തംബർ മാസത്തിന് ശേഷം 40 ശതമാനമാണ് കമ്പനിയുടെ ഓഹരി വില വർധിച്ചത്.
വൊഡഫോൺ ഐഡിയയിൽ നിന്ന് കൂടുതൽ ഉപഭോക്താക്കൾ വിട്ടുപോകുന്നതും എയർടെലിന്റെ ഇപ്പോഴത്തെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള വൊഡഫോൺ ഇന്ത്യയുടെ പ്രകടനം ഓരോ മാസവും താഴേക്ക് പോവുകയാണ്. വൊഡഫോൺ ഇന്ത്യയ്ക്ക് 2020 ജനുവരി 20 ന് 30.1 ദശലക്ഷം ഉപഭോക്താക്കളുണ്ടായിരുന്നതെങ്കിൽ അത് ഡിസംബർ ആയപ്പോഴേക്കും 26.3 ദശലക്ഷത്തിലേക്ക് ഇടിയുകയായിരുന്നു.