
ബംഗളൂരു: കേരളവുമായുളള അതിർത്തികൾ കർണാടക വീണ്ടും അടച്ചു. കേരളത്തിൽ കൊവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി. കാസർകോട് ജില്ലയിൽ അതിർത്തിയിലെ അഞ്ച് റോഡുകൾ ഒഴികെ ചെറുറോഡുകൾ ഉൾപ്പടെ അടച്ചിട്ടുണ്ട്. ഇതുവഴി കാൽനടയാത്രപോലും വിലക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടമാണ് അതിർത്തകൾ അടയ്ക്കാൻ തീരുമാനിച്ചത്.
വയനാട് ബാവലി ചെക്ക്പോസ്റ്റിൽ കേരള വാഹനങ്ങൾ തടഞ്ഞത് വാക്കുതർക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. ഇവിടെ ചരക്ക് വാഹനങ്ങൾ ഉൾപ്പടെ കർണാടക അധികൃതർ തടയുകയായിരുന്നു. ഇതോടെ കേരളത്തിലേക്ക് വന്ന കർണാടക വാഹനങ്ങൾ യാത്രക്കാരും തടഞ്ഞു. പ്രശ്നം വഷളായതോടെ പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊലീസും ചേർന്നു ചർച്ച നടത്തി കർശന ഉപാധികളോടെ വാഹനങ്ങൾ കടത്തിവിടാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, വയനാട് കർണാടക അതിർത്തിയിലെ മറ്റ് ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടില്ല.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തവരെ ഇനിമുതൽ അതിർത്തികടക്കാൻ അനുവദിക്കില്ല. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ 15 ദിവസം കൂടുമ്പോൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ ചെക്ക് പോസ്റ്റുകളിൽ രജിസ്റ്റർ ചെയ്തശേഷമാണ് കടത്തിവിടുന്നത്. ബസ് യാത്രക്കാർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, രോഗികളുമായെത്തുന്ന ആംബുലൻസുകൾക്ക് നിയന്ത്രണമില്ല.
കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിലും കർണാടക കേരളവുമായുളള അതിർത്തികൾ അടച്ചിരുന്നു. ആംബുലൻസുകൾ പോലും കടത്തിവിടാൻ തയ്യാറായിരുന്നില്ല. കാസർകോട് ജില്ലയിലെ നിരവധിപേരാണ് മതിയായ ചികിത്സ കിട്ടാതെ മരിച്ചത്.