
കൊൽക്കത്ത: 'കനൈൻ പാർവോ വൈറസ്' ബാധിച്ച് ബംഗാളിൽ തെരുനായകളും, വളർത്തുമൃഗങ്ങളും ചത്തൊടുങ്ങുന്നു. പശ്ചിമ ബംഗാളിലെ ബൻകുരയിലെ ബിഷ്ണുപൂരിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 250 ലധികം തെരുവ് നായകൾക്കാണ് ജീവൻ നഷ്ടമായത്.
ഇതൊരു പകർച്ച വ്യാധിയാണ്. പാര്‍വോ രോഗം ബാധിച്ച നായ്ക്കൾ വിസര്‍ജ്യത്തിലൂടെ വൈറസുകളെ ധാരാളമായി പുറന്തള്ളും. ഇങ്ങനെ പുറത്തുവരുന്ന വൈറസുകള്‍ എല്ലാ പ്രതികൂലസാഹചര്യങ്ങളെയും അതിജീവിച്ച് ദിവസങ്ങളോളം പരിസരങ്ങളില്‍ നിലനില്‍ക്കുന്നു. രോഗബാധയേറ്റ നായ്ക്കളുമായോ, അവയുടെ വിസര്‍ജ്യം കലര്‍ന്ന് രോഗാണുക്കളാല്‍ മലിനമായ പരിസരങ്ങളുമായുള്ള നേരിട്ടോ അല്ലാതേയോ ഉള്ള സമ്പര്‍ക്കത്തിലൂടെയാണ് മറ്റ് നായ്ക്കൾക്ക് രോഗം പകരുന്നത്.
വൈറസുകള്‍ ശരീരത്തിൽ പ്രവേശിച്ച് ഏഴ് ദിവസത്തിനകം നായകൾ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. വിശപ്പില്ലായ്മ, വയറിളക്കം,ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. കൊവിഡ് മൂലമാണ് പാർവോ വൈറസ് കേസുകളുടെ വർദ്ധനവ് ഉണ്ടായതെന്നാണ് പ്രദേശത്തെ മൃഗ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. കൊവിഡിനെ പേടിച്ച് പലരും വളർത്തുനായകൾക്ക് വാക്‌സിനേഷൻ നൽകാൻ ആശുപത്രിയിൽ എത്തിയില്ലെന്ന് വെറ്റിനറി ഡോക്ടർ ഡോ. സുഭാഷ് സർക്കാർ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി ഇത്തരത്തിൽ പാർവോ രോഗം ബാധിച്ച നായകളുടെ എണ്ണം വർദ്ധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വളർത്തുമൃഗങ്ങളെ പാർവോ വൈറസിൽ നിന്ന് രക്ഷിക്കാൻ ഉടമകൾ എല്ലാത്തരം മുൻകരുതലുകളും സ്വീകരിക്കുന്നുണ്ട്. 'എന്റെ നായ മഫിന് പാർവോ വൈറസിനെതിരെ വാക്‌സിനേഷൻ നൽകി. ലോക്ക് ഡൗൺ സമയത്തും അവൾക്ക് കൃത്യസമയത്ത് കുത്തിവയ്പ്പ് നൽകി. പശ്ചിമ ബംഗാളിൽ നിരവധി നായകൾ വൈറസ് മൂലം മരിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിന് ശേഷം ഞങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നു- സ്വപ്‌നിൽ ബാനർജി എന്നയാൾ പറഞ്ഞു. രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പലരും നായകളെ പുറത്തിറക്കാറില്ല. നായകളിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരില്ല.