bindhu

ആലപ്പുഴ: ഗൾഫിൽ നിന്നെത്തിയ മന്നാർ കൊരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത് സ്വർണക്കടത്തു സംഘമാണെന്ന് ഉറപ്പിച്ച് പൊലീസ്. യുവതിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.ബിന്ദുവിനെ കണ്ടെത്താൻ വിവിധ ജില്ലകളിലേക്ക് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

ബിന്ദുവിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇത് ഉറപ്പിക്കുന്ന തെളിവുകളും ലഭിച്ചിട്ടിട്ടുണ്ട്. ഖത്തറിലെ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു ചുരുങ്ങിയ സമയത്തിനുളളിൽ നിരവധി തവണ കേരളത്തിൽ വന്നുപോയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാസ്പോർട്ട് അടക്കമുളള രേഖകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞമാസം നാട്ടിലെത്തിയ ബിന്ദു പിന്നീട് ദുബായിലേക്കാണ് പോയത്. തുടർന്ന് ഫെബ്രുവരി 19-ന് നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു. ഇതോടെയാണ് ബിന്ദുവിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ബിന്ദുവിനെ അജ്ഞാതസംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. കമ്പിവടിയും വടിവാളുമായി എത്തിയ 15 പേരടങ്ങുന്ന സംഘം ആദ്യം കോളിംഗ് ബെല്ലടിച്ചു. വാതിൽ തുറക്കാത്തതിനാൽ പിൻവാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറുകയായിരുന്നു. തുടർന്ന് ബിന്ദുവിനെ പിടികൂടി ബലംപ്രയോഗിച്ച് കൈകാലുകൾ കെട്ടി വായിൽ തുണിതിരുകിയശേഷം തട്ടിക്കൊണ്ടുപാേവുകയായിരുന്നു. എതിർക്കാൻ ശ്രമിച്ചപ്പോൾ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞു.

വാഹനം ഗേറ്റിനു പുറത്തു നിർത്തിയാണ് സംഘം നടന്നാണ് വീട്ടിലെത്തിയതെന്നും സംഭവത്തിന് പിന്നിൽ കോഴിക്കോട് കൊടുവള്ളി സ്വദേശികളാണെന്നും വീട്ടുകാർ പൊലീസിനെ അറിയിച്ചു. ബിന്ദു നാട്ടിലെത്തിയെന്ന് അറിഞ്ഞതോടെ ചിലർ നിരന്തരം വീടിന്റെ പരിസരത്ത് എത്തിയിരുന്നതായും വീട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും ബന്ധുക്കൾ പൊലീസിന് കൈമാറി. ഈ സംഘത്തെക്കുറിച്ച് അറിവ് ലഭിച്ചുവെന്നാണ് പൊലീസ് നൽകുന്ന സൂചന.