
കാസർകോട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ കേരള അതിർത്തിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം തത്ക്കാലത്തേക്ക് കർണാടക പിൻവലിച്ചു. കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം ആക്കികൊണ്ടുളള നിയന്ത്രണത്തിലാണ് ഇളവ് ഏർപ്പെടുത്തിയത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കർണാടക നിലപാടിൽ അയവ് വരുത്തിയത്.
കേരളത്തിൽ കൊവിഡ് വർദ്ധിച്ച പശ്ചാത്തലത്തിൽ 72 മണിക്കൂർ മുമ്പെടുത്ത ആർ ടിപി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രമെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കൂ എന്നായിരുന്നു കർണാടകയുടെ നിലപാട്. തിങ്കളാഴ്‌ച മുതൽ നടപ്പാക്കാനിരുന്ന തീരുമാനം പ്രതിഷേധവും പ്രായോഗിക ബുദ്ധിമുട്ടും കണക്കിലെടുത്ത് ചൊവാഴ്‌ചത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. എന്നാൽ രണ്ട് ദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന നിലപാടാണ് കർണാടക ഇന്ന് സ്വീകരിച്ചത്. എന്നാൽ പുതിയ ചില നിർദേശങ്ങൾ കർണാടക മുന്നോട്ട് വച്ചിട്ടുണ്ട്.
തലപ്പാടി ദേശീയ പാത ഉൾപ്പടെയുളള പ്രധാന റോഡുകളിലെല്ലാം ആന്റിജൻ ടെസ്റ്റിനുളള സംവിധാനം കർണാടക തന്നെ ഏർപ്പെടുത്തും. ആന്റിജൻ ടെസ്റ്റ് കേന്ദ്രങ്ങളിൽ സാമ്പിളുകൾ ശേഖരിച്ച ശേഷം യാത്രക്കാരെ കടത്തിവിടാനാണ് കർണാടകയുടെ പുതിയ തീരുമാനം. വിദ്യാർത്ഥികൾക്ക് അതിർത്തിയിൽ സാമ്പിളുകൾ ശേഖരിക്കുന്നതിന് പകരം കോളേജുകളിൽ അതിനുളള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.