oman

മസ്ക്കറ്റ്: കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി പത്ത് രാജ്യങ്ങളിൽ നിന്നുള്ളവ‌ർക്ക് പ്രവേശന വിലക്കെർപ്പെടുത്തി ഒമാൻ സുപ്രീം കമ്മിറ്റി. ലെബനോൻ, സുഡാൻ, സൗത്ത്​ ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, ഗിനിയ, ഘാന, സിയാറ ലി​യോൺ, എതോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 15 ദിവസത്തേക്ക് താത്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ അർധരാത്രിമുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ഒമാനിലേക്കുള്ള യാത്രയ്ക്ക് രണ്ടാഴ്ച മുമ്പ് ഈ രാജ്യങ്ങൾ വഴി സഞ്ചരിച്ച ആളുകൾക്ക് അടക്കം വിലക്ക് ബാധകമാകും. ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ഒമാനിലെ ആരോഗ്യ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവർക്ക്​ വിലക്ക്​ ബാധകമായിരിക്കില്ല.

രാജ്യത്ത് കൊവിഡിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ നേരത്തെ തന്നെ ഇവിടെ യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് സ്വദേശി-വിദേശി പൗരന്മാരോട് ഒമാന്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഒഴിച്ചു കൂടാനാവാത്ത സാഹചര്യം ഉണ്ടായാൽ മാത്രമെ യാത്രകൾ നടത്താവൂ എന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഒമാനിൽ കഴിഞ്ഞ ദിവസം 330 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.