prasanth

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുകയും അശ്ലീലചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐ എ എസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിനെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

ആഴക്കടൽ മത്സ്യ ബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണം തേടിയ ലേഖികയ്ക്ക് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നൽകുകയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്ത പ്രശാന്തിന്റെ നടപടി പ്രതിഷേധാർഹമാണ്. താൽപര്യമില്ലെങ്കിൽ പ്രതികരിക്കാതിരാക്കാം. എന്നാൽ, അശ്ലീല ചുവയുള്ള ചിത്രങ്ങൾ നൽകി അപമാനിക്കാൻ ശ്രമിച്ചത് സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മാന്യതക്ക് നിരക്കുന്ന നടപടിയല്ല. പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്തും മാദ്ധ്യമ പ്രവർത്തകരെ ഒന്നാകെ അപമാനിക്കുന്ന പ്രതികരണമാണ് നടത്തിയിരിക്കുന്നത്.

ഇത് വനിതകളോട് മാത്രമല്ല, മാദ്ധ്യമ സമൂഹത്തോടും പൗരസമൂഹത്തോടും ഉള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ കേസെടുത്ത് ഉചിതമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കെ.യു.ഡബ്ലിയു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ. എസ് സുഭാഷും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.