
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കർണാടക അതിർത്തിയിൽ തടയുന്നതുമായി ബന്ധപ്പെട്ട് സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ നടപടിയെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡോ.സി.എൻ. അശ്വത്ഥ് നാരായണൻ പറഞ്ഞു.
ബി.ജെ.പിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് സഹപ്രഭാരിയായ അശ്വത്ഥ് നാരായണൻ കേരളകൗമുദി ഓഫീസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു.
കൊവിഡിനെതിരായ മുൻകരുതലെന്ന നിലയ്ക്ക് മാത്രമാണ് അതിർത്തിയിൽ പരിശോധന നടത്തുന്നത്. അവിടെ റോഡ് ബ്ളോക്ക് ചെയ്യുകയോ, അടച്ചിടുകയോ ഉണ്ടായിട്ടില്ല. കൊവിഡിനെ ചെറുക്കാൻ ഡിസ്ട്രിക്ട് കമ്മിഷണർമാരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്ന മുൻകരുതലാണിത്. ആന്റിജൻ ടെസ്റ്റ് നടത്തിയവർക്ക് കടന്നുപോകാൻ പ്രയാസമില്ല.അതിനുള്ള സംവിധാനങ്ങൾ കേരളത്തിലെ അതിർത്തി ജില്ലകളിൽ ഉണ്ടാകേണ്ടതാണ്. ഇക്കാര്യത്തിൽ കൂടുതൽ ഇളവുകൾ നൽകാനാകുമോ എന്ന് പരിശോധിക്കുമെന്നും പുതിയ സംഭവവികാസങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയപ്രതീക്ഷയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇടതുവലതുമുന്നണികളുടെ പ്രസക്തി നഷ്ടമായി കഴിഞ്ഞു. വിശ്വാസ്യത നഷ്ടപ്പെട്ട നേതൃത്വമാണ് രണ്ടുമുന്നണികൾക്കുമുള്ളത്. ഇടതുപാർട്ടികൾക്കാണെങ്കിൽ കേരളത്തിലല്ലാതെ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും സാന്നിധ്യമില്ലാത്ത സ്ഥിതിയായി. കേരളത്തിലും നഷ്ടപ്പെടുന്നതോടെ അവർ പൊതുരാഷ്ട്രീയത്തിൽ നിന്ന് പോകും. മറുവശത്ത് കേരളത്തിലെ യു.ഡി.എഫ്. കേവലം പ്രാദേശികപാർട്ടിയായി മാറി. ഇൗ സ്ഥിതിയിൽ നിന്ന് അപ്രസക്തമായ പാർട്ടി എന്ന നിലയിലേക്കായിരിക്കും അവരുടേയും പോക്ക്. ഇൗ സാഹചര്യത്തിൽ കേരളത്തിലെ വിദ്യാസമ്പന്നാരായ ജനങ്ങൾ കാലത്തിനൊത്ത് ചിന്തിക്കുമെന്നും അത് ബിജെപിക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെ കൂടുതൽ ദേശീയ നേതാക്കൾ സംസ്ഥാനത്ത് പ്രചാരണത്തിന് എത്തും. കർണാടകത്തിലെ ഇൻഫർമേഷൻ ടെക്നോളജി, ബയോടെക്നോളജി വകുപ്പുകളുടേയും ഉന്നത വിദ്യാഭ്യാസവകുപ്പിന്റെയും ചുമതലയുള്ള ഉപമുഖ്യമന്ത്രിയായ അശ്വത്ഥ് നാരായണൻ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്ത് ആദ്യമായി കർണാടകത്തിൽ നടപ്പാക്കാൻ മാസ്റ്റർ പ്ളാൻ തയ്യാറാക്കിയതിലൂടെ ശ്രദ്ധേയനായ മന്ത്രിയാണ്. മാർ ഇവാനിയോസ് കോളേജിൽ വിദ്യാർത്ഥികളുമായി ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചുളള്ള ആശയസംവാദത്തിലും അദ്ദേഹം പങ്കെടുത്തു.
കേരളകൗമുദി ഓഫീസിലെത്തിയ കർണാടക ഉപമുഖ്യമന്ത്രിയെ ചീഫ് എഡിറ്റർ ദീപുരവി സ്വീകരിച്ചു. കർണാടക ചീഫ് വിപ്പ് വാസുദേവ് സുനിൽകുമാർ, ബി.ജെ.പി.സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു..