
കൊല്ലം: മത്സ്യത്തൊഴിലാളികളുടെ പ്രശ്‌ങ്ങൾ മനസിലാക്കുന്നതിനും ഇടപെടുന്നതിനും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ഫിഷറീസ് മന്ത്രാലയം രാജ്യത്തില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കടലിനോട് പോരാടി ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഫലം ലഭിക്കുന്നത് മറ്റാർക്കോ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലത്ത് വാടിയിൽ മത്സ്യത്തൊഴിലാളികളോട് സംവദിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
വലിയ വെല്ലുവിളികൾ നേരിട്ടാണ് തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നത്. അവർ കടലിനോട് പോരാടുന്നു, സ്വന്തം വലകൾ വാങ്ങുന്നു, എന്നാൽ ലാഭം കിട്ടുന്നത് മറ്റാർക്കോ ആണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം നശിപ്പിക്കുന്നതിനായി ട്രോളർ വാങ്ങാൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാർ. കേരളത്തിലെ സർക്കാർ ട്രോളറുമായി ബന്ധപ്പെട്ട് എന്താണ് ചെയ്യുന്നതെന്ന് പഠിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

പലപ്പോഴും മത്സ്യം കഴിക്കുമ്പോൾ അതിനുപിറകിലുളള കഠിനാധ്വാനത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ സാധിക്കില്ല. എന്നാലിപ്പോൾ തനിക്കത് മനസിലാകുന്നുണ്ട്. നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് മനസിലാക്കുന്നു, അതിനെ ബഹുമാനിക്കുന്നു. നിങ്ങൾ എന്തുചെയ്യുന്നോ അതിനെ ആരാധിക്കുന്നുവെന്നും മത്സ്യത്തൊഴിലാളികളോടായി രാഹുൽ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ ഒരുപരിധിവരെ തനിക്കിപ്പോൾ മനസിലാക്കാൻ സാധിക്കുന്നുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ തനിക്ക് കഴിയണമെന്നില്ല. എന്നാൽ കഴിയുന്നിടത്തോളം മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.