
തിരുവനന്തപുരം: കിളിമാനൂർ തട്ടത്തുമല പാറക്കടവിൽ കാറിടിച്ച് വൃദ്ധൻമരിക്കാനിടയായ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിൽ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ തുമ്പമൺതൊടി എഎൻ.എസ് മൻസിലിൽ യഹിയ (75 ) ആണ് മരിച്ചത്. സംഭവത്തിൽ യഹിയയുടെ മരുമകൻ അബ്ദുൾ സലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. യഹിയയുടെ ഒപ്പമുണ്ടായിരുന്ന അബ്ദുൾ സലാമിന്റെ മകൻ അഫ്‌സലിനും (14) ഗുരുതരമായി പരിക്കേറ്റിരുന്നു. അറസ്റ്റിലായ അബ്ദുൾ സലാമിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പിന്നിലൂടെ എത്തി ഇടിച്ചു വീഴ്ത്തി
ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.യഹിയയും മരുമകൻ അബ്ദുൾ സലാമും തമ്മിൽ വർഷങ്ങളായി സ്വത്ത്‌തർക്കവും കേസും നിലനിൽക്കുന്നുണ്ട്. കേസിൽ കോടതി നടപടികളുടെ ഭാഗമായി അബ്ദുൾ സലാമിന്റെ സഹോദരിയുടെ വീട് കോടതി ജീവനക്കാർക്ക് കാണിച്ചു കൊടുക്കാൻ എത്തിയതായിരുന്നു യഹിയ. ചെറുമകൻ അഫ്‌സലും ഒപ്പമുണ്ടായിരുന്നു. സ്ഥലവും വീടും കോടതി ജീവനക്കാർക്ക് ഇവർ കാണിച്ചു കൊടുക്കുന്നതിനിടെ ഈവിവരം അറിയാനിടയായ അബ്ദുൾ സലാം കാറിൽ ഇവിടേക്ക് എത്തി. അയൽക്കാരുമായി സംസാരിച്ച് നിൽക്കുകയായിരുന്ന യഹിയയെയും അഫ്സലിനെയും പിന്നിലൂടെയെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥൻ നോട്ടീസ് നൽകാൻ വീട്ടിൽ കയറിയപ്പോഴായിരുന്നു സംഭവം.
വീട് ജപ്തി ചെയ്യാനുള്ള നടപടി പകക്ക് കാരണമായി
കാറിടിച്ച് ദൂരേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാരും കോടതി ജീവനക്കാരനും ചേർന്ന് ഉടൻ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും യഹിയയെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ അഫ്സൽ ചികിത്സയിലാണ്. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് അബ്ദുൾ സലാമിനെ വാഹനം സഹിതം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള സ്വത്ത് തർക്കവും വൈരാഗ്യവും കാറിടിച്ച ഇടിച്ച രീതിയും കണക്കിലെടുത്ത് പൊലീസ് അബ്ദുൾ സലാമിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്. കേസിൽ സഹോദരിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടികളാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
മോട്ടോർവാഹന വകുപ്പ് തെളിവെടുക്കും
യഹിയയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പൊലീസ് ബന്തവസ് ഏർപ്പെടുത്തിയിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ഗോപകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ സി.ഐയും സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിനുപയോഗിച്ച കാർ ഫോറൻസിക് സംഘമെത്തി പരിശോധിച്ചു. രക്തക്കറയും മറ്റ് തെളിവുകളും കാറിൽ നിന്ന് കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ കാർ പരിശോധിച്ച് മനഃപൂർവ്വം കാർ ഇടിച്ചു കയറ്റുകയായിരുന്നുവെന്നതിനുള്ള തെളിവുകളും ഇന്ന് പൊലീസ് ശേഖരിക്കും. അബ്ദുൾ സലാമിനെ ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.